ചെന്നൈ: മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റീസ് എ.ആർ.ലക്ഷ്മണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മരണം. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിെൻറ ഭാര്യ മീനാക്ഷി ആച്ചി മരിച്ചത്.
2002 ഡിസം. 20നാണ് ശിവഗംഗ ജില്ലയിലെ ദേവക്കോട്ട സ്വദേശിയായ ജസ്റ്റീസ് ലക്ഷ്മണൻ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായത്. 2007 മാർച്ച് 22ൽ വിരമിച്ചു. ഇതിനുശേഷം 18ാമത് ലോ കമീഷൻ ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു. 1990ൽ മദ്രാസ് ഹൈകോടതി ജഡ്ജിയായ ഇദ്ദേഹം 1997ലാണ് കേരള ഹൈകോടതി ആക്റ്റിങ് ചീഫ് ജസ്റ്റീസായി പദവി ഏറ്റെടുത്തത്. പിന്നീട് രാജസ്ഥാൻ,ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചതിനുശേഷമാണ് സുപ്രിംകോടതിയിലെത്തിയത്.
പൊതു ഇടങ്ങളിൽ പുകവലി നിരോധിച്ചതുൾപ്പെടെ നിരവധി നിർണായക വിധി പ്രഖ്യാപനങ്ങൾ നടത്തിയ ബെഞ്ചുകളിൽ അംഗമായിരുന്നു. ശബരിമല ക്ഷേത്ര ശ്രീകോവിലിന് സ്വർണംപതിക്കാൻ അനുമതി നൽകി. ക്ഷേത്രങ്ങളിൽ ആനകളെ നടക്കിരുത്തുന്നവർ പരിപാലന ചെലവ് കൂടി നൽകണമെന്ന് വിധിച്ചതും ഇദ്ദേഹമായിരുന്നു. പ്രഭാഷകൻ കൂടിയായ ജസ്റ്റീസ് എ.ആർ.ലക്ഷ്മണൻ തമിഴിലും ഇംഗ്ലിഷിലും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി ജഡ്ജ് സ്പീക്സ്, 'നീതിയിൻ കുരൽ' എന്നിവ അദ്ദേഹത്തിൻെറ രചനകളാണ്. മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ഡി.എം.കെ പ്രസിഡൻറ് എം.കെ.സ്റ്റാലിൻ തുടങ്ങിയവർ ജസ്റ്റീസ് എ.ആർ.ലക്ഷ്മണൻെറ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.