കൊൽക്കത്ത: പശ്ചിമ ബംഗാളിനെ നടുക്കിയ ദുർഗാപൂർ ബലാത്സംഗ കേസിൽ അതിജീവിതയെ അപമാനിക്കും വിധം പ്രസ്താവന നടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി മമത ബാനർജി. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് മമത പറഞ്ഞു.
ഒരു ചോദ്യം ഉന്നയിക്കും, താൻ മറുപടി പറഞ്ഞതിന് പിന്നാലെ അത് വളച്ചൊടിക്കും. ഇത്തരം രാഷ്ട്രീയത്തിന് മുതിരരുതെന്നും മമത പറഞ്ഞു.
ഞായറാഴ്ച മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ വിവാദ പരാമർശം. ‘അവൾ (അതിജീവിത) സ്വകാര്യമെഡിക്കൽ കോളജിലാണ് പഠിക്കുന്നത്. എല്ലാ സ്വകാര്യ മെഡിക്കൽ കോളജുകൾക്കും അവരുടെ ഉത്തരവാദിത്വമില്ലേ. എങ്ങനെയാണ് രാത്രി 12.30ന് അവർ പുറത്തുപോവുക’ -മമത ബാനർജി പറഞ്ഞു.
വനമേഖലയോട് ചേർന്നുള്ള പ്രദേശമായ ദുർഗാപൂരിലെ മെഡിക്കൽകോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ഒഡിഷ സ്വദേശിയാണ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
രാത്രിയിൽ പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുതെന്നും സ്വകാര്യ മെഡിക്കൽകോളജുകൾ കുട്ടികളുടെ കാര്യത്തിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ കൂടുതൽ ശ്രദ്ധയും സുരക്ഷയും ഒരുക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി സർക്കാറിനെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. ഓരോരുത്തരും സ്വയം സുരക്ഷയൊരുക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.
സംഭവം ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമാക്കിയ മമത ബാനർജി കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ രൂക്ഷ വിമർശനവുമായി ബി.ജെ.പി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പെൺകുട്ടി രാത്രി 10 മണിക്ക് മുമ്പാണ് ആക്രമിക്കപ്പെട്ടതെന്നാണ് മാതാപിതാക്കളുടെ മൊഴി. രാത്രി 9.30നാണ് പെൺകുട്ടിയുടെ സഹപാഠികൾ സംഭവം അറിയിച്ചുകൊണ്ട് വിളിച്ചതെന്നും, അറിഞ്ഞ ഉടൻ ദുർഗാപൂരിലേക്ക് തിരിച്ചതായും മതാപിതാക്കൾ വിശദീകരിച്ചു.
സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ ഭക്ഷണം കഴിക്കാനായി ക്യാമ്പസിന് പുറത്തിറങ്ങിയപ്പോൾ, മൂന്നു പേർ ഇവരെ പിന്തുടർന്നതായും, പിന്നാലെ സുഹൃത്ത് പെൺകുട്ടിയെ തനിച്ചാക്കി രക്ഷപ്പെടുകയുമായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കൂട്ടബലാത്സഗം നടന്നതെന്നാണ് റിപ്പോർട്ട്. അപകടം മനസ്സിലാക്കിയ പെൺകുട്ടി സുഹൃത്തിനായി തെരഞ്ഞെങ്കിലും ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റു ചെയ്തു. രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ജീവനക്കാർ, സഹപാഠികൾ,എന്നിവരുൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.