മുംബൈ: പാക് ചാരവൃത്തി നടത്തിയതിന് താനെയിൽ എഞ്ചിനീയറെ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന രവീന്ദ്ര വർമയാണ് അറസ്റ്റിലായത്. സുരക്ഷ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പാകിസ്താൻ രഹസ്യ ഏജൻസിക്ക് തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ കൈമാറിയെന്നാണ് രവീന്ദ്രനെതിരെയുള്ള കേസ്. നോവൽ ഡോക്ക് യാർഡ് പോലെയുള്ളയിടങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്ന ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയാണ് പാക് ഏജന്‍റ് വിവരങ്ങൾ ചോർത്തിയത്.
ഫേസ്ബുക്ക് വഴി സ്ത്രീയെന്ന വ്യാജേനയാണ് പാക് ഏജന്‍റ് രവീന്ദ്രയെ പരിചയപ്പെടുന്നത്. ഹണിട്രാപ്പിൽ കുടുക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്. തന്ത്ര പ്രധാനമായ പല വിവരങ്ങളും ഇയാൾ പാക് ഏജന്‍റിന് ചോർത്തി നൽകിയെന്ന് എ.ടി.എസ് പറഞ്ഞു.
2024 നവംബർ മുതൽ 2025 മാർച്ച് വരെ വാട്ട്‌സ്ആപ്പ് വഴി ഇന്ത്യൻ സർക്കാർ നിയന്ത്രിത പ്രദേശങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പ്രതി നൽകിയിട്ടുണ്ടെന്ന് എ.ടി.എസ് പത്രക്കുറിപ്പിൽ പറഞ്ഞു. രവീന്ദ്ര വർമയുടെയും ഇയാളുമായി ബന്ധം പുലർത്തിയിരുന്ന മറ്റു രണ്ടു വ്യക്തികളുടെയും പേരിൽ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം ചാരവൃത്തിക്ക് കേസെടുത്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.