ന്യൂഡൽഹി: പിസ ഹട്ട് കൊള്ളയടിച്ച സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തപ്പോഴാണ് മിസ്റ്റർ ഉത്തരാഖണ്ഡ് നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട അദ് നാൻ ഖാനെ പൊലീസ് തിരിച്ചറിഞ്ഞത്. നാലുപേരടങ്ങുന്ന കവർച്ച സംഘത്തിലെ പുതുമുഖമായിരുന്നു അദ് നാൻ. ചോദ്യം ചെയ്തപ്പോഴാണ് സിനിമയിലേക്ക് ചേക്കാറാനും 20 കാമുകിമാരുള്ള ആർഭാടകരമായ ജീവിതം നയിക്കാനുമാണ് അദ് നാൻ കവർച്ചയിലേർപ്പെട്ടതെന്ന് വ്യക്തമായത്. നർത്തകനായ അദ് നാൻ ഇതുവെര മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
2017 ഡിസംബർ 11ന് പിസ ഹട്ടിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി 3.45 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ് നാനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ചില സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ച അദ് നാൻ മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ മുംബൈയിലെ ജീവിതചെലവുകൾ താങ്ങാൻ തനിക്കാവുമോ എന്നായിരുന്നു ഭയം. വലിയ വീടിനുള്ള വാടക, വിലകൂടിയ കാറ് ഇതിനെല്ലാമായി മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ഇയാൾ കണക്കുകൂട്ടി. തന്‍റെ നൃത്തപരിപാടികൾ കൊണ്ട് ഈ പണം ശേഖരിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. ഡൽഹിയിൽ അത്രയും ആർഭാടകരമായ ജീവിതമായിരുന്നു ഇയാൾ നയിച്ചത്. 20 കാമുകിമാരാണ് ഇയാൾക്കുണ്ടായിരുന്നത്. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് കവർച്ച സംഘത്തോടൊപ്പം ചേരാൻ അദ് നാൻ തീരുമാനിച്ചത്.
പിസ ഹട്ടിൽ നിന്നും 10-12 ലക്ഷം കവർന്നെടുക്കാമെന്നായിരുന്നു സംഘത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ 3.45 ലക്ഷം രൂപ തട്ടിയെടുക്കാനെ കഴിഞ്ഞുള്ളൂ. കൂടുതൽ പണത്തിനായും വേറെയും കവർച്ചകൾ നടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി. അതിനിടെയാണ് അറസ്റ്റുണ്ടായത്.
പല നൃത്തപരിപാടികളിലും പങ്കെടുത്തിട്ടുള്ള അദ് നാൻ യൂട്യൂബ് ചാനലിൽ പരിപാടികൾ അപ് ലോഡ് ചെയ്യാറുണ്ടെന്നും പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.