ചാര വിവാദം; പാകിസ്താന്‍െറ വാദം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി:  കുല്‍ഭൂഷന്‍ യാദവ് ഇന്ത്യന്‍ ചാരനെന്ന് സമ്മതിക്കുന്ന വിഡിയോ ഇന്ത്യ തള്ളി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഇന്ത്യന്‍ നാവിക സേനയില്‍ അംഗമാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും സമ്മതിക്കുന്ന വിഡിയോ പാകിസ്താന്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമില്ലെന്നും ബല പ്രയോഗത്തിലൂടെയാണ് ഇത്തരം കാര്യങ്ങള്‍ പാകിസ്താന്‍ പറയിപ്പിക്കുന്നതെന്നുമാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരാനായ കുല്‍ഭൂഷന്‍ യാദവ് എന്നയാള്‍ പിടിയിലായ വിവരം ശനിയാഴ്ചയാണ് പാകിസ്താന്‍ അറിയിച്ചത്.

2011ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് അക്രമണത്തിന് ശേഷമാണ് താന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് ഇറാനില്‍ ചെറിയ ബിസിനസ് ആരംഭിക്കുകയും ഇവിടെ നിന്ന് പാകിസ്താനിലേക്ക് കടക്കുന്നതിനിടെ മാര്‍ച്ച് മൂന്നിനാണ് പിടിയിലായതെന്നും വിഡിയോയില്‍ പറയുന്നു.

കുല്‍ഭൂഷന്‍ യാദവ് കറാച്ചിയിലും ബലൂചിസ്താനിലും ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും പിന്നീട് ഇസ്ലാമിലേക്ക് മതം മാറി ആക്രി കച്ചവടക്കാരന്‍െറ മറവില്‍ പ്രവര്‍ത്തനം തുടരുകയായിരുന്നെന്നുമാണ് പാക് ലഫ്റ്റനന്‍റ് ജനറല്‍ ബജ്വയും ആരോപിക്കുന്നത്. എന്നാല്‍ ഇയാള്‍ ഇന്ത്യന്‍ നേവിയില്‍ ഉദ്യേഗസ്ഥനായിരുന്നെന്നും വിരമിച്ചശേഷം സര്‍ക്കാരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ പാകിസ്താന്‍  നേരത്തെ ഇന്ത്യന്‍ ഹൈക്കമീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.