ദാഭോല്‍കര്‍ വധം : തോക്കുകള്‍ നല്‍കിയ പൊലീസ് ഇന്‍സ്പെക്ടറെ തിരിച്ചറിഞ്ഞു

മുംബൈ: ഡോ. നരേന്ദ്ര ദാഭോല്‍കറെ കൊലപ്പെടുത്താന്‍ തോക്കുകള്‍ നല്‍കിയ മഹാരാഷ്ട്ര പൊലീസിലെ മുന്‍ ഇന്‍സ്പെക്ടറെ തിരിച്ചറിഞ്ഞതായി സി.ബി.ഐ. മഹാരാഷ്ട്ര റിസര്‍വ് പൊലീസ് ഫോഴ്സില്‍നിന്ന് വിരമിച്ച ഇന്‍സ്പെക്ടര്‍ മനോഹര്‍ കദമാണ് ദാഭോല്‍കര്‍ കൊലക്കേസ് ആസൂത്രകനായ ഇ.എന്‍.ടി സ്പെഷലിസ്റ്റ് ഡോ. വീരേന്ദ്ര സിങ് താവ്ഡെക്ക് തോക്കുകള്‍ നല്‍കിയതെന്നാണ് സി.ബി.ഐ കണ്ടത്തെല്‍.
കൊലയാളികളെ പരിശീലിപ്പിച്ചതും മനോഹര്‍ കദമാണെന്ന് സംശയിക്കുന്നു. 10 ദലിതുകള്‍ വെടിയേറ്റു മരിക്കുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 1997 മുംബൈയിലെ രാംഭായ് നഗര്‍ പൊലീസ് വെടിവെപ്പ് കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചയാളാണ് മനോഹര്‍ കദം. ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി മരവിപ്പിച്ചു. വെടിവെപ്പിനു പിന്നില്‍ കദമിന്‍െറ ജാതീയ വിവേചനമായിരുന്നുവെന്നാണ് അന്വേഷണ കമീഷന്‍ കണ്ടത്തെിയത്. ഇത് സെഷന്‍സ് കോടതിയും ശരിവെക്കുകയായിരുന്നു. 2012 മുതല്‍ 2013 ആഗസ്റ്റ് 20ന് ദാഭോല്‍കര്‍ കൊല്ലപ്പെടുന്നതുവരെ സനാതന്‍ സന്‍സ്തയുടെ വീരേന്ദ്ര സിങ് താവ്ഡെയും മനോഹര്‍ കദമും ടെലിഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍ സി.ബി.ഐക്ക് ലഭിച്ചു. കൊലാപൂരിലായിരിക്കെ താവ്ഡെ ഇടക്കിടെ പുണെയില്‍ എത്തിയത് മനോഹര്‍ കദമിനെ കാണാനായിരുന്നുവെന്ന് സംശയിക്കുന്നു. മനോഹര്‍ കദമിനെ ഉടന്‍ ചോദ്യംചെയ്യും. മഹാരാഷ്ട്ര പൊലീസില്‍ അഞ്ച് ശതമാനം സനാതന്‍ സന്‍സ്ത അനുഭാവികളുണ്ടെന്നും ‘അധര്‍മകാരിക’ളെയും ‘രാക്ഷസന്മാ’രെയും ആക്രമിക്കുന്ന അംഗങ്ങളെ അവര്‍ രക്ഷിക്കുമെന്നും സനാതന്‍ സന്‍സ്ത അനുഭാവികള്‍ക്കായുള്ള പ്രസിദ്ധീകരണത്തില്‍ പറയുന്നതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. പടിപടിയായി 2023 ആകുമ്പോഴേക്കും ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാക്കുക എന്നതാണ് സനാതന്‍ സന്‍സ്തയുടെ ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.