ന്യൂഡല്‍ഹി: വൈദ്യുതിനിരക്ക് നിര്‍ണയ നയത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 2006ലെ നയത്തിലാണ് വിപുലമായ മാറ്റം. എല്ലാവര്‍ക്കും വൈദ്യുതി, താങ്ങാവുന്ന നിരക്കില്‍ മെച്ചപ്പെട്ട സേവനം, പരിസ്ഥിതി സംരക്ഷണം, എളുപ്പം വ്യവസായ നടത്തിപ്പ് എന്നീ ലക്ഷ്യങ്ങള്‍ സംയോജിപ്പിക്കുന്നതാണ് ഭേദഗതികളെന്ന് ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
മുഴുസമയ വൈദ്യുതി ലഭ്യത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറുകളും വിതരണ കമ്പനികളും പദ്ധതി രൂപപ്പെടുത്തും. മൈക്രോ ഗ്രിഡുകള്‍ വഴി ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കും. കല്‍ക്കരിപ്പാടങ്ങള്‍ക്കു സമീപത്തെ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. ഉല്‍പാദന ചെലവു കുറക്കുമെന്നാണ് നയത്തിലെ മറ്റൊരു പ്രഖ്യാപനം.
2022 ആവുമ്പോഴേക്ക് ആകെ വൈദ്യുതിയില്‍ എട്ടു ശതമാനം സൗരോര്‍ജമാക്കി മാറ്റാനും നയം ലക്ഷ്യമിടുന്നു. സൗരോര്‍ജത്തിനും കാറ്റില്‍നിന്നുള്ള വൈദ്യുതിക്കും അന്തര്‍സംസ്ഥാന പ്രസാരണത്തിന് ചാര്‍ജ് ഈടാക്കില്ല. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ളാന്‍റുകളുടെ മുഴുവന്‍ വൈദ്യുതിയും വാങ്ങും.
ഊര്‍ജോല്‍പാദന രംഗത്ത് വ്യവസായ നടത്തിപ്പ് എളുപ്പമാക്കുന്നതിന്‍െറ ഭാഗമായി കല്‍ക്കരി സമ്പന്നമായ സംസ്ഥാനങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് സ്വന്തംനിലക്ക് വൈദ്യുതി നിലയങ്ങള്‍ തുടങ്ങാം. തീരുവ, സെസ്, നികുതി പ്രശ്നങ്ങള്‍ ഒഴിവാക്കി കൊടുക്കും. ബഹുസംസ്ഥാന വില്‍പനക്ക് നിരക്ക് നിശ്ചയിക്കുന്നതില്‍ വ്യക്തത വരുത്താന്‍ താരിഫ് അതോറിറ്റി രൂപവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.