ട്രെയിന്‍ യാത്രക്കൂലി കൂട്ടിയേക്കും

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കൂലി വീണ്ടും വര്‍ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം ഒരുങ്ങുന്നു. റെയില്‍വേ മന്ത്രാലയത്തിനുള്ള ബജറ്റ് സഹായത്തില്‍നിന്ന് 12,000 കോടി രൂപ ധനകാര്യ വകുപ്പ് വെട്ടിച്ചുരുക്കിയതാണ് യാത്രക്കൂലി കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. സ്വയം വരുമാനസാധ്യതകള്‍ കണ്ടത്തൊനാണ് ധനകാര്യ വകുപ്പിന്‍െറ ഉപദേശമെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരുടെ എണ്ണവും ചരക്കു കടത്തിന്‍െറ അളവും കൂടിയാല്‍ വരുമാനം കൂട്ടാം. എന്നാല്‍, കല്‍ക്കരി ഒഴികെയുള്ള ചരക്കു ഗതാഗതം ദുര്‍ബലാവസ്ഥയിലാണ്. സിമന്‍റ്, ഉരുക്ക് ഉല്‍പന്നങ്ങളും നിര്‍മാണ മേഖലക്കാവശ്യമായ വസ്തുക്കളും കടത്തുന്നതില്‍ വരുമാനം വളരെ കുറവാണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. അതിനാല്‍,ചെലവുചുരുക്കുന്നതിനൊപ്പം യാത്രക്കൂലി കൂട്ടുക എന്ന പാതയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായം കുറയുന്നത് പല നിര്‍മാണ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കുമ്പോള്‍ കുമിഞ്ഞുകൂടുന്ന ബാധ്യതകളും റെയില്‍വേയെ തളര്‍ത്തുന്നതിനിടെയാണ് ധനകാര്യ വകുപ്പ് ബജറ്റ് സഹായം കുറച്ചത്.
അടുത്തിടെ സ്ളീപ്പര്‍ ക്ളാസ്, എ.സി ടു ടയര്‍, ത്രീ ടയര്‍ തത്കാല്‍ ടിക്കറ്റ് നിരക്കുകള്‍ 33 ശതമാനം കൂട്ടിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനകം ട്രെയിന്‍ യാത്രക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിച്ചു. സേവനനികുതി  നടപ്പാക്കിയപ്പോള്‍  കഴിഞ്ഞ വര്‍ഷം ജൂണില്‍ എ.സി ഫസ്റ്റ് ക്ളാസ് നിരക്കും ചരക്കുകൂലിയും അര ശതമാനം കൂട്ടിയിരുന്നു.
ബജറ്റ് സഹായം വെട്ടിക്കുറച്ചത് പുന$സ്ഥാപിക്കണമെന്ന് ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.