ഷീന ബോറയെ ഇല്ലാതാക്കണമെന്നത് പീറ്റര്‍ മുഖര്‍ജിയുടെ തീരുമാനമെന്ന് സി.ബി.ഐ

മുംബൈ: ഷീന ബോറയെ കൊലപ്പെടുത്താന്‍ ഭാര്യ ഇന്ദ്രാണിയുമായി ചേര്‍ന്ന് തീരുമാനിച്ചത് പീറ്റര്‍ മുഖര്‍ജി തന്നെയാണെന്ന് സി.ബി.ഐ കുറ്റപത്രം. മകന്‍ രാഹുലുമായുള്ള വിവാഹം തടയാന്‍ ഷീനയെ ഇല്ലാതാക്കുകയല്ലാതെ വഴിയില്ളെന്നായിരുന്നു പീറ്റര്‍ മുഖര്‍ജിയുടെ നിലപാട്. 2012 ഏപ്രില്‍ 24 നാണ് ഷീന കൊല്ലപ്പെട്ടത്. ഷീനയെ ഇന്ദ്രാണിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. കാറില്‍ കയറ്റി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം റായ്ഗഡ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. ഈ സമയത്ത് പീറ്റര്‍ ലണ്ടനിലായിരുന്നു. വിവരങ്ങളെല്ലാം അപ്പപ്പോള്‍ പീറ്ററെ വിളിച്ച് ഇന്ദ്രാണി അറിയിച്ചിരുന്നു.

ഷീനയെ കൊലപ്പെടുത്താനും ജഡം കൊണ്ടുപോയി നശിപ്പിക്കാനും ഉപയോഗിച്ച വാഹനം പീറ്ററാണ് ഏര്‍പ്പെടുത്തിയത്. ജഡം നശിപ്പിക്കാനുള്ള പെട്രോള്‍ വാങ്ങിയതും പീറ്ററുടെ നിര്‍ദേശപ്രകാരമാണെന്ന് സി.ബി.ഐ പറയുന്നു. തന്‍െറ സുഹൃത്തിന്‍െറ പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങാന്‍ പീറ്റര്‍ ചുമതലപ്പെടുത്തിയത് സഞ്ജീവ് ഖന്നയെയാണെന്നും സി.ബി.ഐ അവകാശപ്പെട്ടു. സാക്ഷിമൊഴികളും ടെലിഫോണ്‍  രേഖകളും ഇവ ശരിവെക്കുന്നതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യയാണ് ഇന്ദ്രാണി. ആദ്യ ഭാര്യ ശബ്നത്തിലുള്ള മകനാണ് രാഹുല്‍. ഇന്ദ്രാണിയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് പീറ്റര്‍. ആദ്യ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസിലുള്ള മക്കളാണ് ഷീനയും മിഖായെലും. രണ്ടാം ഭര്‍ത്താവാണ് കേസില്‍ പ്രതിയായ സഞ്ജീവ് ഖന്ന. ഇവരിലുള്ള മകള്‍ വിധി ഇപ്പോള്‍ പീറ്ററുടെ ദത്തുപുത്രിയാണ്. പീറ്ററുമായുള്ള വിവാഹശേഷം സഹോദരങ്ങളെന്ന വ്യാജേനയാണ് ഷീനയെയും മിഖായെലിനെയും ഇന്ദ്രാണി പീറ്ററുടെ കുടുംബത്തെ പരിചയപ്പെടുത്തിയത്. പിന്നീട്, ഷീനയുമായി രാഹുല്‍ പ്രണയത്തിലാകുകയായിരുന്നു. ഇവരുടെ ബന്ധത്തെ പീറ്ററും ഇന്ദ്രാണിയും എതിര്‍ത്തു. അതേസമയം, പീറ്ററുടെ ആദ്യ ഭാര്യ ശബ്നം ഷീനയുമായുള്ള രാഹുലിന്‍െറ ബന്ധത്തെ അനുകൂലിക്കുകയും വിവാഹം നടത്തിക്കൊടുക്കാന്‍ തയാറാവുകയും ചെയ്തു. ഷീനയും രാഹുലും മുംബൈയില്‍ ഒരുമിച്ചായിരുന്നു താമസം.

ഇതിനിടയിലാണ് 2012 ഏപ്രില്‍ 24ന് ഇന്ദ്രാണിയെ കാണാന്‍ പോയ ഷീനയെ പിന്നീട് കാണാതാകുന്നത്. ഷീനയെ ഇന്ദ്രാണിയുടെ അടുത്ത് കൊണ്ടുവിട്ടത് രാഹുല്‍ ആയിരുന്നു. ഷീന അമേരിക്കയിലേക്ക് പോയെന്നാണ് ഇന്ദ്രാണി പ്രചരിപ്പിച്ചത്. ബന്ധം അവസാനിപ്പിക്കുന്നതായി ഷീനയുടെ നമ്പറില്‍നിന്ന് രാഹുലിന് എസ്എം.എസ് സന്ദേശവും ലഭിച്ചു. എന്നാല്‍, സംശയം തോന്നിയ രാഹുല്‍ പീറ്ററെ സമീപിച്ചിരുന്നു.

പീറ്റര്‍ രാഹുലിനെ തെറ്റിദ്ധരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഹുലും പീറ്ററും തമ്മില്‍ നടത്തിയ ഇ-മെയില്‍, സോഷ്യല്‍ മീഡിയ ചാറ്റുകള്‍ എന്നിവ സി.ബി.ഐ തെളിവായി കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പീറ്ററുടെ പങ്ക് ഇന്ദ്രാണി തന്നെയത്രെ വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഷീന ബോറ കേസില്‍ പീറ്റര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.