നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഡൽഹി ഹൈകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. തങ്ങള്‍ക്കെതിരെയുള്ള ഹൈകോടതി പരാമര്‍ശങ്ങള്‍ മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, പരാതിക്കാരനായ സുബ്രമണ്യം സ്വാമി സുപ്രീം കോടതിക്കു കേവിയറ്റ് സമര്‍പ്പിച്ചു. തന്‍റെ വാദം കേള്‍ക്കാതെ സോണിയക്കും രാഹുലിനും അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാന്‍ അനുമതി തേടിക്കൊണ്ടാണ് സ്വാമിയുടെ ഹരജി.  

2015 ഡിസംബര്‍ 10ന് ഡല്‍ഹി കോടതി സോണിയയുടെയും രാഹുലിന്‍റെയും ഹരജി തള്ളുകയും വിചാരണ കോടതിക്ക് മുന്‍പാകെ നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19 ന് ഇരുവരും കോടതിയില്‍ ഹാജരായി.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.