കണ്ണന്താനത്തെ തെറിപ്പിച്ചത് അകാലിദളിന്‍െറ ഉടക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍െറ  പദവി തെറിപ്പിച്ചത് പഞ്ചാബിലെ ഭരണകക്ഷിയും എന്‍.ഡി.എ ഘടകകക്ഷിയുമായ അകാലിദളിന്‍െറ എതിര്‍പ്പ്. അകാലിദളിന് എതിരഭിപ്രായമുള്ളതിനാല്‍ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റിവ് പദവിയില്‍ കണ്ണന്താനത്തെ നിയമിക്കേണ്ടതില്ളെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍െറ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, അദ്ദേഹത്തെ നേരിട്ട് വിളിച്ചറിയിച്ചു.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവുമായ കണ്ണന്താനത്തെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിന്‍െറ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നാലു പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നതിനൊപ്പം എടുത്ത തീരുമാനം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരിട്ട് കണ്ണന്താനത്തെ ഫോണില്‍ അറിയിക്കുകയും ചെയ്തു.

വൈകാതെ സ്ഥാനമേറ്റെടുക്കുമെന്ന് കണ്ണന്താനം പ്രതികരിച്ചതിന് പിന്നാലെ, രാത്രി വൈകിയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനം തിരുത്തിയത്. 1984ന് ശേഷം പഞ്ചാബ് ഗവര്‍ണര്‍ക്കാണ് ചണ്ഡിഗഢിന്‍െറ ഭരണ ച്ചുമതല. അത് തന്നില്‍നിന്ന് എടുത്തുമാറ്റി പുതിയ ആളെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തിലുള്ള എതിര്‍പ്പ് പഞ്ചാബ് ഗവര്‍ണര്‍ വി.പി. സിങ് ബദ്നോര്‍ സംസ്ഥാന ഭരണകൂടത്തെ അറിയിച്ചു.

വിഷയം അകാലിദള്‍ ഏറ്റെടുക്കുകകൂടി ചെയ്തതോടെ  തീരുമാനം മാറ്റാന്‍ ബി.ജെ.പി നിര്‍ബന്ധിതരാവുകയായിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമാണ് കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢ്. അതിന്‍െറ ഭരണ ച്ചുമതല പഞ്ചാബ് ഗവര്‍ണറില്‍ നിന്ന് നഷ്ടപ്പെടുന്നത് സംസ്ഥാനത്തിന് സംഭവിക്കുന്ന ക്ഷീണമായാണ് അകാലിദള്‍ കണക്കിലെടുത്തത്.

ബി.ജെ.പി സംസ്ഥാനഘടകത്തിന് താല്‍പര്യമില്ലാഞ്ഞിട്ടും പ്രധാനമന്ത്രി മോദിയുമായുള്ള അടുപ്പമാണ് കണ്ണന്താനത്തെ ഈ പദവിയിലേക്ക് പരിഗണിക്കപ്പെടാന്‍ സഹായിച്ചത്. എന്നാല്‍, പഞ്ചാബില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഘടകകക്ഷിയെ പിണക്കുന്നതും പഞ്ചാബിന്‍െറ വികാരം വ്രണപ്പെടുത്തുന്നതും അപകടംചെയ്യുമെന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞതോടെ മോദിയുമായുള്ള അടുപ്പവും ഗുണം ചെയ്തില്ല.   കണ്ണന്താനത്തിന് മറ്റെന്തെങ്കിലും പദവിയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.