അസമിലും ബംഗാളിലും കനത്ത പോളിങ്

ഗുവാഹതി/കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍െറ രണ്ടാം ദിവസം 79.56ശതമാനം പോളിങ്. സംസ്ഥാനത്ത് നിരവധി അക്രമസംഭവങ്ങളും അരങ്ങേറി. അവസാനഘട്ട വോട്ടെടുപ്പ് നടന്ന അസമില്‍ 85 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്താനത്തെി. ബാര്‍പേട്ട ജില്ലയിലെ സോര്‍ബോഗ് മണ്ഡലത്തില്‍ കേന്ദ്രസേനയും വോട്ടര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 80 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.
 രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വരിയില്‍ ക്രമത്തില്‍ നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും നയിച്ചത്. അബ്ദുല്‍ റാഷിദ് എന്നയാളാണ് മരിച്ചത്.
ബംഗാളില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ സൂര്യകാന്ത മിശ്രയെ അദ്ദേഹത്തിന്‍െറ മണ്ഡലമായ നാരായണ്‍ഗഢില്‍ തൃണമൂല്‍ അനുയായികള്‍ ഘെരാവോ ചെയ്തു. വെസ്റ്റ് മിഡ്നാപുരിലെ കേഷ്പുര്‍ മേഖലയില്‍ തൃണമൂല്‍ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബര്‍ദാന്‍ ജില്ലയിലെ പാണ്ഡവേശ്വര്‍ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ പോളിങ് ഓഫിസര്‍ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന്  വോട്ടിങ് കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചു. പശ്ചിമ ബംഗാളില്‍ ആയിരത്തിലേറെ പരാതികളാണ് തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത്.
അസമിലെ 61 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 31 മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. 92 മണ്ഡലങ്ങളിലായി 688 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി.
അസമില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട വോട്ടെടുപ്പിന്‍െറ രണ്ടാം ഭാഗമാണ് നടന്നത്. ബംഗാളില്‍ ആറുഘട്ട തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.