പ്രതീകാത്മക ചിത്രം
യുവാക്കളിലെ അമിതമായ സ്‌ക്രീൻ ഉപയോഗം ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ 2026ലെ വാർഷിക ശാസ്ത്ര സെഷനിൽ (ACC.26) അവതരിപ്പിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. പതിവായി വ്യായാമം ചെയ്യുന്നവരിൽ പോലും സ്‌ക്രീൻ സമയം കൂടുന്നത് രക്തസമ്മർദം വർധിപ്പിക്കാനും കൊളസ്‌ട്രോൾ നില താളംതെറ്റിക്കാനും കാരണമാകുന്നു.
ഹൈദരാബാദ്, കറാച്ചി എന്നീ നഗരങ്ങളിലെ ശരാശരി 35 വയസ്സ് പ്രായമുള്ള 382 പേരിലാണ് ഗവേഷണം നടത്തിയത്. ജോലി ആവശ്യങ്ങൾക്കല്ലാതെ വിനോദത്തിനായി (റീൽസ് കാണുക, ഗെയിം കളിക്കുക, സിനിമ കാണുക തുടങ്ങിയവ) ഒരു ദിവസം 6 മണിക്കൂറോ അതിലധികമോ സമയം സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നവരിൽ വൻതോതിലുള്ള ആരോഗ്യ വ്യതിയാനങ്ങൾ കണ്ടെത്തി.
കുറഞ്ഞ സമയം മാത്രം സ്‌ക്രീൻ ഉപയോഗിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സിസ്റ്റോളിക് രക്തസമ്മർദത്തിൽ ശരാശരി 18 mmHg വരെ വർധനവ് ഉണ്ടായിട്ടുണ്ട്. ചീത്ത കൊളസ്ട്രോൾ (LDL) 28 mg/dL വർധിക്കുകയും നല്ല കൊളസ്ട്രോൾ (HDL) 3.9 mg/dL കുറയുകയും ചെയ്തു. ഉയർന്ന ബി.എം.ഐ (BMI), വയറളവ് കൂടുക തുടങ്ങിയ ലക്ഷണങ്ങളും ഇവരിൽ പ്രകടമാണ്.
പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ട് മാത്രം സ്‌ക്രീൻ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ കഴിയില്ലെന്നതാണ് പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. ‘ജീവിതശൈലി ഉപദേശങ്ങളിൽ സാധാരണയായി വ്യായാമത്തിന് മാത്രമാണ് മുൻഗണന നൽകാറുള്ളത്. എന്നാൽ സ്‌ക്രീൻ ഉപയോഗം കുറക്കുന്നത് ഹൃദയാരോഗ്യത്തിന് അനിവാര്യമാണെന്ന് ഈ പഠനം തെളിയിക്കുന്നു’ എന്ന് പഠനത്തിന് നേതൃത്വം നൽകിയ കാർഡിയോളജിസ്റ്റ് ഡോ. സൈൻ ഇസ്ലാം പറഞ്ഞു.
സ്‌ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്കിടയിൽ പുകവലി, വാപ്പിങ് തുടങ്ങിയ ശീലങ്ങൾ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സ്‌ക്രീൻ ഉപയോഗം കുറഞ്ഞവരേക്കാൾ (12%) ഇരട്ടിയിലധികം പേർ (25%) ഇത്തരം ലഹരി ഉപയോഗിക്കുന്നവരാണ്. ഉറക്കക്കുറവ്, കൃത്യമല്ലാത്ത ഭക്ഷണക്രമം എന്നിവയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
വിനോദത്തിനായുള്ള സ്‌ക്രീൻ ഉപയോഗം ഒരു ദിവസം 6 മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുക. ഉണർന്നതിന് ശേഷമുള്ള ആദ്യ മണിക്കൂറിലോ ഉറങ്ങുന്നതിന് മുൻപുള്ള അവസാന മണിക്കൂറിലോ സ്‌ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക. ഫോൺ കോളുകൾ സംസാരിക്കുമ്പോൾ നടക്കുക, വ്യായാമത്തിനിടയിൽ സ്‌ക്രീൻ ഉപയോഗം കുറയ്ക്കുക തുടങ്ങിയവ ശീലമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.