മൺസൂൺ അതിന്റെ പാരമ്യത്തിലാണിപ്പോൾ. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രതവേണ്ട സമയംകൂടിയാണിത്. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും ഭക്ഷണവും കുടിവെള്ളവും മലിനമാകാനുള്ള സാധ്യത കൂടുന്നതും കൊതുകുകളുടെ പെരുപ്പവും മഴക്കാലത്ത് വിവിധ രോഗങ്ങൾ വ്യാപിക്കാൻ ഇടയാക്കുന്നു. വൈറൽ പനി, വയറിളക്കം, ഭക്ഷ്യവിഷബാധ, ഡെങ്കിപ്പനി, മലേറിയ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. കുട്ടികൾ, വയോധികർ, ഗർഭിണികൾ, പ്രമേഹരോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർക്ക് രോഗബാധയുടെ സാധ്യതയും സങ്കീർണതകളും കൂടുതലാകാം.
എന്നാൽ മഴയെ പേടിച്ച് വീടിനുള്ളിൽ കഴിയുകയല്ല പരിഹാരം. ദൈനംദിന ജീവിതത്തിൽ ചില ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ പല സീസണൽ രോഗങ്ങളുടെയും സാധ്യത കുറക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. പൂണെയിലെ വെൻസർ ആശുപത്രിയിലെ ഡോ. അക്ഷയ് ചിപാരെ ചൂണ്ടിക്കാട്ടുന്ന നാല് പ്രധാന ശീലങ്ങൾ ഇവയാണ്.
കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുക
ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചാറിയതോ ശാസ്ത്രീയമായി ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രക്കിടയിലും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴും ഉറവിടം വ്യക്തമല്ലാത്ത വെള്ളം ഒഴിവാക്കുന്നതാണ് സുരക്ഷിതം. മലിനജലത്തിൽനിന്ന് തയാറാക്കിയ ഐസ് ക്യൂബുകളും രോഗവ്യാപനത്തിന് കാരണമാകാം.
ചൂടോടെ വിളമ്പുന്ന പുതുതായി പാകം ചെയ്ത ഭക്ഷണം കഴിക്കുക
മഴക്കാലത്തെ ചൂടും ഉയർന്ന ഈർപ്പവും ഭക്ഷണത്തിൽ ബാക്ടീരിയയും ഫംഗസും വേഗത്തിൽ വളരാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഏറെനേരം തുറന്നുവെച്ചതോ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതോ ആയ ഭക്ഷണം വയറുസംബന്ധമായ അണുബാധകൾക്ക് കാരണമാകാം.പുതുതായി പാകം ചെയ്തതും ചൂടോടെ വിളമ്പുന്നതുമായ ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്.
വീടും പരിസരവും കൊതുകു വളർത്തു കേന്ദ്രമാകരുത്
മഴവെള്ളം കെട്ടിക്കിടക്കുന്ന ചെറിയ ഇടങ്ങൾപോലും കൊതുകുകൾക്ക് പ്രജനനകേന്ദ്രങ്ങളാകാം. ഡെങ്കിപ്പനിയും മലേറിയയും മഴക്കാലത്ത് വ്യാപകമാകുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
കൊതുകുകൾ മലിനജലത്തിൽ മാത്രമാണ് മുട്ടയിടുന്നതെന്ന ധാരണ തെറ്റാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾക്ക് ചെറിയ അളവിലുള്ള ശുദ്ധജലത്തിലും പെരുകാനാകും. ജലസംഭരണികൾ മൂടിവെക്കുകയും ആവശ്യമായിടത്ത് കൊതുക് പ്രതിരോധ മാർഗങ്ങളും കൊതുകുവലകളും ഉപയോഗിക്കുകയും വേണം.
രോഗങ്ങൾ അവഗണിക്കരുത്
പനി, വയറിളക്കം, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ പലരും വീട്ടിൽതന്നെ മരുന്ന് കഴിച്ച് നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. ചെറിയ വൈറൽ അണുബാധകൾ വിശ്രമവും ആവശ്യത്തിന് ദ്രാവകവും കൊണ്ട് ഭേദമാകാമെങ്കിലും ലക്ഷണങ്ങൾ തുടർന്നാൽ ചികിത്സ വൈകിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.