വേപ്പിങ്ങും ഇ-സിഗരറ്റുകളുടെ ഉപയോഗവും കാൻസറിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. മാർച്ച് 30ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ആണ് ഈ പഠനം പുറത്തുവിട്ടത്. തൊറാസിക് മെഡിസിൻ, ഓങ്കോളജി, ഫാർമസി, ക്ലിനിക്കൽ സയൻസസ് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. സിഗരറ്റിന് പകരമായി ഉപയോഗിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്നവരിലെ കാൻസർ സാധ്യതകളെക്കുറിച്ചുള്ള നിലവിലുള്ള തെളിവുകൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
വേപ്പിങ് എന്നത് ഇലക്ട്രോണിക് സിഗരറ്റുകൾ അഥവാ 'വേപ്പുകൾ' ഉപയോഗിച്ച് നിക്കോട്ടിൻ അടങ്ങിയ ദ്രാവകം ചൂടാക്കി അതിന്റെ ആവി ശ്വസിക്കുന്ന രീതിയാണ്. വേപ്പ് എന്നത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ്. ഇതിനുള്ളിൽ നിക്കോട്ടിൻ, ഫ്ലേവറുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ അടങ്ങിയ ഒരു ലായനിയുണ്ട്. ബാറ്ററി ഉപയോഗിച്ച് ഈ ലായനിയെ ചൂടാക്കുമ്പോൾ അത് ആവിയായി മാറുന്നു. ഈ ആവി സിഗരറ്റ് വലിക്കുന്നത് പോലെ ശ്വസിക്കുന്നത്.
സാധാരണ സിഗരറ്റുകളിൽ പുകയില കത്തിക്കുകയാണ് ചെയ്യുന്നത്. വേപ്പുകളിൽ പുകയില നേരിട്ട് കത്തിക്കുന്നില്ല, മറിച്ച് ദ്രാവകത്തെ ചൂടാക്കി ആവിയാക്കുന്നു. ഇത് പുകയില രഹിതമാണെന്ന് പറഞ്ഞ് വിപണനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, അതിൽ അടങ്ങിയിരിക്കുന്ന മറ്റ് രാസവസ്തുക്കളും നിക്കോട്ടിനും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗമായിട്ടാണ് ഇവ പലപ്പോഴും വിപണനം ചെയ്യപ്പെടുന്നത്. എന്നാൽ, വേപ്പുകൾ തന്നെ ആരോഗ്യത്തിന് ദോഷകരമാണെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ മുമ്പും വന്നിട്ടുണ്ട്.
വേപ്പ് ഉപയോഗിക്കുന്നവരിലെ കാൻസർ കേസുകളെക്കുറിച്ചുള്ള പഠനങ്ങൾ, വേപ്പിന്റെ പുക ശ്വസിച്ച എലികളിൽ ശ്വാസകോശാർബുദം ഉണ്ടായതായി കണ്ടെത്തിയ പഠനങ്ങൾ, വേപ്പുകളിൽ നിന്ന് പുറത്തുവരുന്ന പുകയിൽ അടങ്ങിയിരിക്കുന്ന കാൻസറിന് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചുള്ള വിശകലനം, മനുഷ്യശരീരത്തിൽ കാൻസർ എങ്ങനെ വികസിക്കുന്നു എന്ന് കൃത്യമായി പരിശോധിക്കുന്ന പഠനങ്ങൾ എന്നിവയെ മുൻനിർത്തിയാണ് വേപ്പിങ് എത്രത്തോളം ദോഷകരമാണെന്നും അത് എങ്ങനെ കാൻസറിന് കാരണമാകുന്നുവെന്നും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.