ഇനി റാസല്‍ഖൈമയിലും ഊബർ ടാക്സി

റാസല്‍ഖൈമ: എമിറേറ്റിൽ​​ 24 മണിക്കൂറും ടാക്സി, ലിമോസിന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഊബറുമായി സഹകരണ കരാർ ഒപ്പുവെച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). ഗതാഗത മേഖലയില്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ സഹകരണം. റാക്ട ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷിയും ഊബര്‍ യു.എ.ഇ ജനറല്‍ മാനേജര്‍ താലന്‍സൗലിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

കരാർ യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക്​ ഊബര്‍ ആപ്പിലൂടെ മുഴുസമയവും സൗകര്യപ്രദമായ ടാക്സി, ലിമോസിന്‍ സേവനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഇതോടൊപ്പം സുരക്ഷിതമായ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനവും ലഭ്യമാക്കും. ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന സ്മാര്‍ട്ട് ഡിജിറ്റല്‍ പരിഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്യുകയെന്ന നയത്തിന്‍റെ ഭാഗമാണ് ഊബറുമായുള്ള സഹകരണമെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളുടെ ഏകീകരണത്തെ പിന്തുണക്കുന്നതാണ് പദ്ധതി. ഇത് എമിറേറ്റിന്‍റെഗതാഗത രംഗത്ത് ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഊബര്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകള്‍ ലഭ്യമാകുമെന്ന് ഊബര്‍ ജി.എം താലന്‍സൗലി അഭിപ്രായപ്പെട്ടു. റാക്ടയുമായുള്ള സഹകരണം അഭിമാനകരമാണ്. റാസല്‍ഖൈയുടെ സുസ്ഥിരവും വൈവിധ്യപൂര്‍ണവുമായ ഗതാഗത ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള സഹകരണം സന്തോഷകരമാണ്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ഗതാഗത സൗകര്യം കാര്യക്ഷമമാക്കുന്നതിനുള്ള റാക്ട-ഊബര്‍ സംയുക്ത പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്നും അവര്‍ വ്യക്തമാക്കി.

റാസല്‍ഖൈമയില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ ഊബര്‍ ആപ്പ് ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റും. വിനോദ സഞ്ചാരികള്‍ക്കും വ്യവസായ മേഖലകളിലും പ്രാന്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും യാത്ര എളുപ്പമാക്കുന്നതിന് റാക്ട-ഊബര്‍ സഹകരണം സഹായിക്കും.

Tags:    
News Summary - Uber taxis are now available in Ras Al Khaimah as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.