ദുബൈ: യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് നടപ്പാക്കിത്തുടങ്ങി. പൊതുസ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന പരിശോധ സംവിധാനങ്ങളും മുന്നറിയിപ്പുകളും നീക്കംചെയ്യുന്ന നടപടികളും ആരംഭിച്ചു.
ഗ്രീൻപാസ് മുതൽ മാസ്ക് വരെയുള്ള കോവിഡ് മുൻകരുതൽ നടപടികൾക്ക് ഇന്നലെ മുതൽ വിരാമമായി. രണ്ടരവർഷമായി നിലനിന്ന കോവിഡ് പ്രതിരോധ നടപടികളാണ് പിൻവലിച്ചത്. മാസ്ക് ഇനി ആരോഗ്യകേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരുടെ കേന്ദ്രങ്ങളും മാത്രമേ നിർബന്ധമുള്ളൂ.
സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് വേണമെന്ന നിബന്ധനയും ഇല്ലാതായി. അൽഹൊസൻ ആപ് ഇനി വാക്സിനെടുത്തു എന്ന് തെളിയിക്കാൻ മാത്രമാണ് ഉപയോഗിക്കുക. പള്ളികളിൽ നമസ്കരിക്കാനെത്തുന്നവർ സ്വന്തം മുസല്ല കൊണ്ടുവരേണ്ടതില്ല.
എന്നാൽ, രാജ്യത്തെ പി.സി.ആർ പരിശോധനാകേന്ദ്രങ്ങളും കോവിഡ് ചികിത്സകേന്ദ്രങ്ങളും നിലനിർത്താനാണ് സർക്കാർ തീരുമാനം.
കോവിഡ് ബാധിതർ അഞ്ചുദിവസം നിർബന്ധമായും ഐസൊലേഷനിൽ തുടരണമെന്ന നിബന്ധന തുടരും. അതിനിടെ, ഇന്നലെ 260 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ, ആഴ്ചകളായി യു.എ.ഇയിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.