റമദാനിൽ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ പ്രാർഥനക്ക് എത്തിയവർ
അബൂദബി: റമദാനിലും ഈദുല്‍ ഫിത്ർ ദിനത്തിലുമായി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ വിവിധ മസ്ജിദുകളിലായി 32.26 ലക്ഷം അതിഥികളെ വരവേറ്റു. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ മാത്രം 16.95 ലക്ഷം അതിഥികളാണ് റമദാനിലെത്തിയത്. ഇതില്‍ 5.10 ലക്ഷം പേര്‍ നിസ്‌കാരത്തിനായി വന്നവരാണ്. 2.05ലക്ഷം പേര്‍ സന്ദര്‍ശകരായിരുന്നു. 4862 പേര്‍ നടപ്പാത ഉപയോഗിച്ചവരാണ്. 9.80ലക്ഷം പേര്‍ നോമ്പ് തുറകള്‍ക്കുമെത്തുകയുണ്ടായി. മസ്ജിദില്‍ ഇത്രയധികം ഇഫ്താര്‍ വിരുന്ന് നല്‍കുന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍ ഐനിലെ ശൈഖ് ഖലീഫ ഗ്രാന്‍ഡ് മസ്ജിദില്‍ ഇക്കാലയളവില്‍ 9.60 ലക്ഷം അതിഥികളെത്തി. ഇതില്‍ 4.09 ലക്ഷം പേര്‍ നിസ്‌കാരത്തിനായെത്തിയവരും 5,50,240 പേര്‍ ഇഫ്താര്‍ അതിഥികളുമായിരുന്നു. 8670 പേര്‍ നടപ്പാത ഉപയോഗിച്ചവരാണ്. റാസല്‍ഖൈമയിലെ ശൈഖ് ഖലീഫ ഗ്രാന്‍ഡ് മസ്ജിദില്‍ ഇതേ കാലയളവിലെത്തിയത് 63,172 വിശ്വാസികളാണ്.
റമദാന്‍ പദ്ധതി സ്ഥാപന സംയോജനത്തിന്റെയും സമൂഹ ഉത്തരവാദിത്തത്തിന്റെയും ദേശീയ മാതൃകയെ പ്രതിഫലിപ്പിക്കുന്നുവെന്നും, പള്ളിയുടെ മതപരവും സാംസ്‌കാരികവുമായ നില ശക്തിപ്പെടുത്തുന്നതിനൊപ്പം സഹിഷ്ണുത, സഹവര്‍ത്തിത്വം, സമൂഹ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ പങ്ക് നിർണായകമാണെന്ന് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. യൂസഫ് അല്‍ ഉബൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.