സമ്മാനാർഹമായ ചിത്രത്തിനു മുന്നിൽ നീലിമയും മകൾ ഈവയും
ദുബൈ: പ്രവാസി മലയാളികളുടെ ഹൃദയഭൂമിയാണ് ദുബൈ നഗരം. അതിെൻറ സൗന്ദര്യം കാമറക്കണ്ണിലും കാൻവാസിലും ആവാഹിക്കാൻ മലയാളികൾക്കുള്ള കഴിവ് അപാരമാണ്. ഇത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന വേൾഡ് ആർട്ട് ദുബൈയിലെ എമർജിങ് ഫോട്ടോഗ്രാഫേഴ്സ് കോംപറ്റിഷൻ. 'ഹാർട്ട് ഓഫ് ദുബൈ' എന്ന തീമിൽ നടന്ന മത്സരത്തിൽ ഒന്നാമതെത്തിയത് മലയാളികളായ നീലിമ ആസാദും ഷൈജിത് ഒണ്ടേൻ ചെറിയത്തും.
വേൾഡ് ആർട്ട് ദുബൈയും നിക്കോണും സംഘടിപ്പിച്ച മത്സരത്തിൽ 500ഓളം പേരെ പിന്തള്ളിയാണ് ഇവർ മുന്നിെലത്തിയത്. 500ഓളം എൻട്രികളിൽനിന്ന് പത്ത് പേരെയാണ് ആദ്യം ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിൽനിന്ന് ഏഴുപേർ ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചു. 'ഹാർട്ട് ഓഫ് ദുബൈ' എന്ന തീമിൽ ഒരു കഥപോലെ അഞ്ചു ചിത്രങ്ങൾ പകർത്താനായിരുന്നു ഇവർക്ക് കിട്ടിയ നിർദേശം. ഈ അഞ്ചു ചിത്രങ്ങളിലെ ഏറ്റവും മികച്ചതാണ് പുരസ്കാരത്തിന് അർഹമായത്. വേൾഡ് ആർട്ട് ദുബൈ എന്ന വിഭാഗത്തിൽ നീലിമ ഒന്നാമെതത്തിയപ്പോൾ നിക്കോൺ വിഭാഗത്തിൽ ഷൈജിത്തും നേട്ടം കൊയ്തു.
സമ്മാനാർഹമായ ചിത്രത്തിനു മുന്നിൽ ഷൈജിത്ത്
തൃശൂർ കുറുക്കഞ്ചേരി സ്വദേശിയായ നീലിമക്ക് ഫോട്ടോഗ്രഫിയെന്നാൽ ജീവനാണ്. നീലിമയുടെ ഭാഷയിൽ പറഞ്ഞാൽ 'ഭ്രാന്ത്'. കുഞ്ഞുമകൾ ഉറങ്ങിക്കിടക്കുന്ന പുലർച്ചകളിൽ കാമറയുമായി ചുറ്റാനിറങ്ങും. വൈകീട്ട് മകളുമൊത്താണ് ഷൂട്ടിങ്. പലപ്പോഴും ചിത്രത്തിന് സബ്ജക്ടാവുന്നതും അവളായിരിക്കും. രണ്ടുദിവസം കൂടുേമ്പാഴെങ്കിലും കാമറയുമായി പുറത്തിറങ്ങും. സഹോദരിയെ തന്നെ സബ്ജക്ടാക്കി എടുത്ത ചിത്രമാണ് വേൾഡ് ആർട്ടിൽ ഒന്നാം സ്ഥാനം നേടിയത്. ജനിച്ചതും വളർന്നതുമെല്ലാം ദുബൈയിലാണെങ്കിലും ആറുവർഷം മുമ്പാണ് ഫോട്ടോഗ്രഫി സീരിയസായി എടുത്തുതുടങ്ങിയത്. നാഷനൽ ജ്യോഗ്രഫിയുടെ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത് പുരസ്കാരങ്ങൾ സ്വന്തമാക്കി. ദുബൈ അൽ ബർഷയിൽ ഭർത്താവ് മുനീഫിനും മകൾ ഈവക്കും ഒപ്പമാണ് താമസം.
കണ്ണൂർ പൊതുവാച്ചേരി അശ്വതി വീട്ടിൽ ഷൈജിത്ത് എട്ടുവർഷം മുമ്പാണ് കാമറയെടുത്ത് തുടങ്ങിയത്. യു.എ.ഇയിൽ എത്തിയപ്പോഴാണ് ആദ്യമായി കാമറ വാങ്ങിയത്. ഫോട്ടോഗ്രഫി സീരിയസായി കണ്ടതോടെ അവാർഡുകളും തേടിയെത്തി. നിരവധി ട്രാവൽ ഫോട്ടോഗ്രഫി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പ്രിസം അഡ്വർടൈസിെൻറ ആർട്ട് ഡയറക്ടറായ ഷൈജിത്ത് ഷാർജ അൽനാദയിലാണ് കുടുംബവുമൊത്ത് താമസം. ഭാര്യ: ഷിബശ്രീ ഡി.എച്ച്.എയിൽ നഴസാണ്. ഇഷാനും വിഹാനുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.