സി-390 യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെക്കൽ ചടങ്ങ്

യു.എ.ഇ 20 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

അബൂദബി: സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അതിനൂതന സാങ്കേതിക സൗകര്യങ്ങൾ അടങ്ങിയ 20 യുദ്ധ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് യു.എ.ഇ. സി-390 യുദ്ധ വിമാനങ്ങളാണ് പ്രതിരോധ മന്ത്രാലയം വാങ്ങുന്നതെന്നാണ് റിപോർട്ട്. ബ്രസീലിയന്‍ കമ്പനിയായ എംബ്രെയറുമായി ഇതു സംബന്ധിച്ച കരാറിൽ യു.എ.ഇ ഒപ്പുവെച്ചു. വൈസ് പ്രസിഡന്‍റും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്‍റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ ചടങ്ങ്. മിഡിൽ ഈസ്റ്റിൽ ഈ വിമാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമായിരിക്കും യു.എ.ഇ. അടിയന്തര ഘട്ടങ്ങളിൽ സൈനികരെ കൊണ്ടുപോകാനും കാർഗോ ഉപയോഗത്തിനും സായുധ സേനക്ക് വിമാനം സഹായകമാവും. കൂടാതെ എയർ ഡ്രോപ്പ് നീക്കങ്ങൾ, മാനുഷികമായ സഹായങ്ങൾ, മെഡിക്കൽ ഒഴിപ്പിക്കൽ നടപടികൾ എന്നിവക്കും ഉപയോഗിക്കാൻ ശേഷിയുള്ളതാണ് വിമാനങ്ങൾ എന്ന് എംബ്രെയർ അവകാശപ്പെട്ടു. വിമാനത്തിന്‍റെ അറ്റകുറ്റപ്പണികളും എംബ്രെയറായിരിക്കും നടത്തുക. കരാർ പ്രകാരം 20 യുദ്ധ വിമാനങ്ങളിൽ 10 എണ്ണം യു.എ.ഇ നിര്‍ബന്ധമായും വാങ്ങണം. ബാക്കി 10 എണ്ണം ആവശ്യമുള്ള സമയത്ത് വാങ്ങാവുന്നതുമാണ്. ലോകത്ത് ഈ വിമാനങ്ങള്‍ വാങ്ങുന്ന ഇരുപതാമത്തെ രാജ്യമാണ് യു.എ.ഇ എന്ന് എംബ്രായര്‍ കമ്പനിയുടെ പ്രതിരോധ മേധാവി ബോസ്‌കോ ഡാ കോസ്റ്റ് ജൂനിയര്‍ പറഞ്ഞു. പശ്ചിമേഷ്യ തങ്ങളുടെ തന്ത്രപ്രധാന മേഖലയാണെന്നും സി-390 വിമാനങ്ങളും സൂപ്പര്‍ ടുകാനോ പോര്‍വിമാനവുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയില്‍ നിന്ന് ആദ്യമായാണ് ഒരു രാജ്യം സി-390 വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വീഡന്‍, നെതര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളും സി-390 വിമാനങ്ങള്‍ വാങ്ങാന്‍ എംബ്രായറുമായി കരാര്‍ ഒപ്പുവച്ചിരുന്നു. യു.എ.ഇയുമായുള്ള കരാര്‍ ഒപ്പുവയ്ക്കലോടെ എംബ്രെയറിന്‍റെ ഓഹരിയില്‍ 2.5 ശതമാനത്തിന്‍റെ വര്‍ധനവും ഉണ്ടായി. വരുന്ന 20 വര്‍ഷം കൊണ്ട് തങ്ങളുടെ മിലിട്ടറി കാര്‍ഗോ വിമാനങ്ങളുടെ ആഗോള ആവശ്യം 400 മുതല്‍ 480 വരെ വര്‍ധിക്കുമെന്നാണ് എംബ്രെയര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, യു.എ.ഇയുള്ള ആയുധ കരാർ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിന് വഴിവെയൊരുക്കുമെന്നും എംബ്രെയർ പ്രതീക്ഷിക്കുന്നു.

Tags:    
News Summary - UAE to purchase 20 fighter jets.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.