ദുബൈ: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വവും ജോലിക്ക് എളുപ്പവും വാഗ്ദാനം ചെയ്യുന്ന ഭേദഗതി ചെയ്ത യു.എ.ഇ തൊഴിൽ നിയമം ബുധനാഴ്ച നിലവിൽ വരും. ഇമാറാത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ തൊഴിൽ നിയമമനുസരിച്ച് ആറ് വ്യത്യസ്ത തൊഴിൽ മോഡലുകളിൽ നിന്ന് ഏതും തിരഞ്ഞെടുക്കാം. നേരത്തെയുണ്ടായിരുന്ന മുഴുസമയ തൊഴിൽ മോഡലിന് പുറമെ, സ്വകാര്യമേഖലയിൽ അപേക്ഷിക്കുമ്പോൾ തൊഴിലാളികൾക്ക് റിമോട്ട് വർക്, ഷെയേഡ് വർക്, പാർട്ട് ടൈം ജോബ്, താൽക്കാലികം, ഫ്ലക്സിബിൾ തൊഴിൽ കരാർ എന്നിവ തിരഞ്ഞെടുക്കാം. പുതിയ നിയമമനുസരിച്ച് ജീവനക്കാർക്ക് ഒന്നിലധികം തൊഴിലുടമകൾക്കായി ഒരേസമയം ഒരു പ്രോജക്റ്റിലോ മണിക്കൂർ അടിസ്ഥാനത്തിലോ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഇത് തൊഴിലുടമക്ക് വ്യത്യസ്തരായ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് ഉപകാരപ്പെടും.
യു.എ.ഇ തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന സുപ്രധാന ഭേദഗതിയാണിത്. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് നിയമം. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗം പരിഗണിച്ചാണ് പുതിയ നിയമം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച നിയമം നേരത്തെ തന്നെ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എല്ലാ തൊഴിൽ കരാറുകളും നിശ്ചിത കാലത്തേക്ക് മാത്രം, പ്രബേഷൻ ആറുമാസത്തിൽ കൂടരുത്, തൊഴില്‍ പീഡനം തടയാൻ വ്യവസ്ഥ, തൊഴിലിടങ്ങളിലെ തൊഴിലുടമയുടെ പീഡനങ്ങളും അവഹേളനങ്ങളും തടയുന്നു, പ്രസവാവധി അറുപത് ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു, തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കാൻ പാടില്ല തുടങ്ങിയവ ആകർഷണീയ ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.