ദുബൈ: യു.എ.ഇയിൽ കടുത്ത വേനൽച്ചൂട് രേഖപ്പെടുത്തിയ ദിവസത്തിൽ ഷാർജ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ. അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന അതേ ദിവസത്തിലാണ് കാലാവസ്ഥയിൽ മറ്റൊരിടത്ത് വൻ വ്യതിയാനം പ്രകടമായത്. ഷാർജയിലെ മലീഹ റോഡ്, മദാം തുടങ്ങിയ പ്രദേശങ്ങളിലാണ് ഉച്ചക്കുശേഷം ശക്തമായ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്ച ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അൽ ഐനിലെ അൽ ഫഖയിലും അൽ ദഫ്റയിലെ മദീനത്ത് സായിദിലും താപനില 50.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. അൽ ഫഖയിൽ ഉച്ച 1.30ന് 50.9 ഡിഗ്രിയെത്തിയപ്പോൾ മദീനത്ത് സായിദിൽ ഉച്ചക്ക് 2.45നാണ് അതേയളവിൽ ചൂട് അനുഭവപ്പെട്ടത്. അന്തരീക്ഷത്തിലെ ശക്തമായ ചൂടും അറബിക്കടലിൽനിന്ന് കിഴക്കൻ മേഖലയിലേക്ക് എത്തിയ ഈർപ്പമുള്ള കാറ്റും ചേർന്നതാണ് മലനിരകളിൽ കാർമേഘ രൂപീകരണത്തിനും തുടർന്ന് മഴക്കും വഴിയൊരുക്കിയത്.
വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെയും, ഞായറാഴ്ചയും ചില പ്രദേശങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. കൂടാതെ, മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. തീരദേശ മേഖലകളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴയും മൂടൽമഞ്ഞും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഉൾനാടൻ പാതകളിലൂടെയും മലയോര മേഖലകളിലൂടെയും യാത്ര ചെയ്യുന്നവർ വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണം. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാദികളും ജലാശയങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വേനൽച്ചൂടിന്‍റെ പാരമ്യത്തിൽ പെട്ടെന്നുണ്ടായ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരും പ്രദേശവാസികളും ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.