മഴയിൽ റോഡിലിറങ്ങി ആഹ്ലാദിക്കുന്നയാൾ
ഷാർജ: ഷാർജയിലെ അൽ ദൈദ്, സുഹൈല എന്നിവിടങ്ങളിൽ കനത്ത മഴ. ശനിയാഴ്ച ഉച്ചക്കുശേഷമാണ് ഇവിടങ്ങളിൽ മഴ ലഭിച്ചത്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ശക്തമായ മഴയും വാദികളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തത്. വൈകുന്നേരം ഏഴുമണി വരെ ചില പ്രദേശങ്ങളിൽ ശക്തമായ മഴക്കും ഇടത്തരം മഴക്കും സാധ്യതയുള്ള കാർമേഘ രൂപീകരണത്തിന് സാധ്യതയുണ്ടെന്നായിരുന്നു എൻ.സി.എം പ്രവചനം.
അൽ ദൈദിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങൾ സ്റ്റോം സെന്റർ പങ്കുവെച്ചു. ദൃശ്യങ്ങളിൽ കനത്ത മഴക്കൊപ്പം ഇടിയും മിന്നലും കാണാം. ഷാർജയിലെ അൽ ദൈദ്, സുഹൈല എന്നീ പ്രദേശങ്ങൾക്ക് സമീപമുള്ള താഴ്‌വരകളിൽ വെള്ളച്ചാട്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച താപനില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നും തിങ്കളാഴ്ച രാവിലെയോടെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ഉച്ചക്ക് ശേഷമുള്ള മഴക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.