ഇന്ന് ഗതാഗതത്തിനായി തുറക്കുന്ന പാലം
ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, വൺ സെൻട്രൽ മേഖലകളിൽ നിന്നുള്ള ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) നിർമിച്ച 500 മീറ്റർ ദൈർഘ്യമുള്ള പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി തുറക്കും. അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ ഇരുവരിപ്പാലം. പാലം തുറക്കുന്നതോടെ, പ്രധാന പ്രദർശനങ്ങളും പരിപാടികളും നടക്കുമ്പോൾ വേൾഡ് ട്രേഡ് സെന്‍ററിൽ നിന്നുള്ള യാത്രാസമയം 10 മിനിറ്റിൽനിന്ന് വെറും രണ്ടുമിനിറ്റായി കുറയും. പ്രദേശത്തെ ഗതാഗതക്ഷമത വർധിപ്പിക്കുന്നതിനൊപ്പം റോഡ് സുരക്ഷ ഉറപ്പാക്കാനും പുതിയ പാലം ഏറെ സഹായകമാകും.
633 ദശലക്ഷം ദിർഹം ചെലവിൽ നടപ്പാക്കുന്ന അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതിയിൽ പാലങ്ങളും തുരങ്കങ്ങളുമടക്കം 2,000 മീറ്ററിലധികം പുതിയ നിർമാണങ്ങളാണ് ഉൾപ്പെടുന്നത്. റോഡിന്‍റെ വരികൾ മൂന്നിൽ നിന്ന് നാലാക്കി ഉയർത്തുന്നതോടെ ഗതാഗതശേഷി മണിക്കൂറിൽ 6,600 വാഹനങ്ങളിൽ നിന്ന് 8,800 ആയി വർധിക്കും. മേഖലയിലൂടെയുള്ള മൊത്തം യാത്രാസമയം 13 മിനിറ്റിൽ നിന്ന് ആറുമിനിറ്റായി കുറക്കാനും സാധിക്കും. കാൽനടയാത്രക്കാർക്കായി അൽ സുകൂക് സ്ട്രീറ്റിൽ പ്രത്യേക മേൽപ്പാലവും സൈക്കിൾ ട്രാക്കുകളും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.
വളർച്ചക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസനമാണ് ആർ.ടി.എ നടപ്പാക്കുന്നതെന്ന് ചെയർമാൻ മത്താർ അൽ തായർ വ്യക്തമാക്കി. ട്രേഡ് സെന്‍റർ, ഡി.ഐ.എഫ്.സി, ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് സാമ്പത്തിക, വ്യാപാര, വിനോദസഞ്ചാര മേഖലകൾക്ക് വലിയ കരുത്താകും. ഇതിന് പുറമെ, നിർമാണം 85 ശതമാനം പൂർത്തിയായ വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് പദ്ധതിയിലെ പുതിയ പാലങ്ങൾ ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലായി തുറന്നുകൊടുക്കും. അൽ മുസ്തഖ്ബാൽ സ്ട്രീറ്റിലെ 1,500 മീറ്റർ നീളമുള്ള മൂന്ന് തുരങ്കങ്ങളുടെ നിർമാണം 2027 ഫെബ്രുവരിയോടെ പൂർത്തിയാകും.
അഞ്ചു ലക്ഷത്തോളം പേർക്ക് പ്രയോജനം
അഞ്ചു ലക്ഷത്തോളം വരുന്ന താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ വികസനപ്രവർത്തനങ്ങൾ. ഗിടെക്സ്, ഗൾഫൂഡ് ഉൾപ്പെടെയുള്ള ലോകോത്തര പ്രദർശനങ്ങൾ നടക്കുന്ന വേൾഡ് ട്രേഡ് സെന്‍ററിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നത് ദുബൈയുടെ ബിസിനസ് പദവിക്ക് കരുത്താകും. കൂടാതെ, അനുബന്ധമായി നടപ്പാക്കുന്ന ഊദ് മേത്ത-അൽ അസൈൽ സ്ട്രീറ്റ് വികസന പദ്ധതി ഈ മാസം അവസാനം പൂർണമായി തുറക്കുന്നതോടെ മേഖലയിലെ യാത്രാസമയം 50 ശതമാനം ലാഭിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.