അബൂദബി: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളെ സൈക്ലിങ്ങുമായി ബന്ധിപ്പിച്ച് അബൂദബി മൊബിലിറ്റി (ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ - ഐ.ടി.സി.) നടപ്പാക്കിയ 'ബൈക്ക് ഓണ്‍ ബസ്' പദ്ധതി വന്‍ വിജയമാകുന്നു. നിത്യജീവിതത്തിന്റെ ഭാഗമായി സൈക്കിളിനെ മാറ്റാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഈ വേറിട്ട യാത്രാ സൗകര്യമെന്ന് അബൂദബി മൊബിലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫീലി ' വ്യക്തമാക്കി.
മേഖലയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ 'സര്‍വീസ് 73' ബസ് സര്‍വീസാണ് സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. 2022ല്‍ ആരംഭിച്ച പദ്ധതി വളരെ പെട്ടെന്നാണ് ജനങ്ങള്‍ ഏറ്റെടുത്തത്. അല്‍ റീം ഐലന്‍ഡ് മുതല്‍ അല്‍ ഹുദൈരിയാത്ത് ഐലന്‍ഡ് വരെ അബൂദബി നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ ബസുകള്‍ സര്‍വിസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് തങ്ങളുടെ സൈക്കിളുകള്‍ ബസിനുള്ളില്‍ സുരക്ഷിതമായി കയറ്റിവെക്കാനുള്ള പ്രത്യേക സൗകര്യം ഇതിലുണ്ട്.
വീട്ടില്‍ നിന്ന് തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കും അവിടെനിന്ന് ലക്ഷ്യസ്ഥാനത്തേക്കുമുള്ള ദൂരത്തെ ലളിതമായി മറികടക്കാന്‍ ഈ സംവിധാനം സഹായിക്കുന്നതായി ഡോ. അല്‍ ഗഫീലി പറഞ്ഞു. പൊതുഗതാഗതം ഉപയോഗിക്കുന്നതിലെ പ്രധാന തടസ്സങ്ങളിലൊന്നാണ് ഇതിലൂടെ ഇല്ലാതായത്. സ്വന്തം വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ താമസക്കാര്‍ക്ക് വീട്ടുപടിക്കല്‍ നിന്ന് സൈക്കിളില്‍ ബസ് സ്റ്റോപ്പിലെത്താനും അവിടെനിന്ന് ജോലിസ്ഥലം, വിദ്യാലയങ്ങള്‍, വിനോദ -കായിക കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലേക്ക് സുഖകരമായി യാത്ര ചെയ്യാനും സാധിക്കുന്നു. ഇത് യാത്രാച്ചെലവും റോഡിലെ ഗതാഗതക്കുരുക്കും കുറക്കാന്‍ സഹായിക്കുന്നുണ്ട്.
2021ല്‍ യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷനല്‍ (യു.സി.ഐ.) അബൂദബിയെ 'ബൈക്ക് സിറ്റി'യായി പ്രഖ്യാപിച്ചതിന് ശേഷം നടപ്പാക്കിയ നിരവധി പദ്ധതികളില്‍ ഒന്നാണിത്. സൈക്കിള്‍ ട്രാക്കുകളുടെ ശൃംഖലകള്‍ ബസ് റൂട്ടുകളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ സുരക്ഷിതവും പ്രായോഗികവുമായ യാത്രാമാര്‍ഗമാണ് ഒരുങ്ങുന്നത്.
ഇതിനുപുറമെ, സൈക്ലിങ് പ്രോത്സാഹിപ്പിക്കാന്‍ 'ബൈക്ക് അബൂദബി' പ്രോഗ്രാമിന് കീഴില്‍ വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നത്. നഗരത്തിലെ സൈക്കിള്‍ ട്രാക്കുകള്‍ 1,000 കിലോമീറ്ററിലധികം നീട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 109 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 'അബൂദബി ലൂപ്പ്', ഹുദൈരിയാത്ത് വെലോഡ്രോം നിര്‍മാണം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളും വിദ്യാര്‍ഥികളും പ്രഫഷനലുകളും ഈ സംവിധാനം സജീവമായി ഉപയോഗിക്കുന്നത് പദ്ധതിയുടെ വിജയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.