റാസല്‍ഖൈമ: യു.എ.ഇ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ‘വേള്‍ഡ് മിനി ഫുട്ബാള്‍ 2023’ന് (ഡബ്ല്യു.എം.എഫ്) റാക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ പ്രൗഢ തുടക്കം. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, സ്പെയിന് ഫുട്ബാള്‍ താരം ആന്ദ്രെ ഇനിയേസ്റ്റ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച രാത്രി മിനി ഫുട്ബാള്‍ ലോക കപ്പ് മത്സരത്തിന് തുടക്കമായത്. കായിക മത്സരങ്ങള്‍ ഭാഷാ-അതിര്‍ത്തികള്‍ക്ക് അതീതമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ശൈഖ് സഊദ് അഭിപ്രായപ്പെട്ടു. ഇവ വ്യത്യസ്ത സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെ ഒന്നിപ്പിക്കുന്നു. ആഗോള മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ റാസല്‍ഖൈമ അഭിമാനംകൊള്ളുന്നു. എല്ലാവിധ കായിക മത്സരങ്ങളുടെയും കേന്ദ്രമായി റാസല്‍ഖൈമയെ പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് സഊദ് കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഒരു ഗോളിന് പരാജയപ്പെടുത്തി യു.എ.ഇ പ്രഥമ വിജയം നേടി. വെള്ളിയാഴ്ച രാവിലെ നടന്ന മത്സരങ്ങളില്‍ ജപ്പാന്, സെര്‍ബിയ, ഈജിപ്ത്, യുക്രെയ്ന്, റുമേനിയ, കസാഖ്സ്താന്, മെക്സികോ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം ഒമാന്‍, ലിബിയ, കുവൈത്ത്, അൽജീരിയ, സുഡാന്, ഘാന, ഗ്വോട്ടിമല, ഐര്‍ലൻഡ് ടീമുകളോട് ഏറ്റുമുട്ടി പ്രാഥമിക റൗണ്ടില്‍ വിജയിച്ചു. നാല് ടീമുകള്‍ ഉള്‍പ്പെടുന്ന എട്ട് ഗ്രൂപ്പുകളിലായാണ് 32 ലോക രാജ്യങ്ങള്‍ പ്രാഥമിക റൗണ്ടുകളില്‍ ഏറ്റുമുട്ടുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കും. നോക്കൗട്ട് ഘട്ടത്തില്‍ ടീമുകള്‍ റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ എന്നിവയില്‍ മാറ്റുരക്കും.
നവംബര്‍ നാലിനാണ് ഫൈനല്‍ മത്സരം. അല്‍ മര്‍ജാന്‍ ഐലൻഡ് മൂവിന് പിക്ക് ഹോട്ടലിന് എതിര്‍വശം പ്രത്യേകം തയാറാക്കിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുന്നതിന് പ്രവേശനം സൗജന്യമാണ്. https://visitrasalkhaimah.com/minifootball/ വെബ്സൈറ്റ് സന്ദര്‍ശിച്ച് എന്‍ട്രി പാസ് നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.