ഇനി ‘വിലയേറിയ’ പാസ്പോർട്ട്; ഇന്നുമുതൽ നിരക്ക് കുത്തനെ ഉയരും

ദുബൈ: ഇന്നുമുതൽ ഇന്ത്യൻ പാസ്പോർട്ടിന് പൊള്ളുന്ന നിരക്ക്. കേന്ദ്ര സർക്കാർ പാസ്പോർട്ട് ഫീസ് വർധിപ്പിച്ചതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. യു.എ.ഇയിൽ 285 ദിർഹമായിരുന്ന സാധാരണ പാസ്പോർട്ടിന്‍റെ നിരക്ക് 450 ദിർഹമായി ഉയർത്തി. യു.എ.ഇയിലെ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ ഇന്നുമുതൽ 11,600 രൂപയോളം ചെലവഴിക്കണം. നാട്ടിൽ 2500 രൂപയായി ഉയർത്തിയപ്പോഴാണ് പ്രവാസികൾക്ക് കനത്ത ഫീസ് നൽകേണ്ടി വരുന്നത്.

നാട്ടിൽ 1500 രൂപയായിരുന്ന സാധാരണ പാസ്പോർട്ടിന്റെ ഫീസാണ് 2,500 രൂപയായി ഉയർത്തിയത്. അതേസേവനത്തിനാണിപ്പോൾ 11,600 രൂപയോളം ചെലവ് വരുന്നത്. കുട്ടികളുടെ പാസ്പോർട്ടിന്റെ നിരക്ക് 190 ദിർഹത്തിൽ നിന്ന് 325 ദിർഹമായി വർധിക്കും. പാസ്പോർട്ട് നഷ്ടപ്പെടുകയോ, നശിക്കുകയോ ചെയ്താൽ അത് പുതുക്കി കിട്ടുന്നതിനുള്ള നിരക്ക് 570 ദിർഹത്തിൽ നിന്ന് 900 ദിർഹമായി വർധിപ്പിച്ചു. 60 പേജുള്ള പാസ്പോർട്ടാണെങ്കിൽ നിരക്ക് ഇതിലും കൂടും.

തത്കാലും പൊള്ളും

തൽകാൽ സേവനങ്ങളുടെ നിരക്കും കുത്തനെ വർധിപ്പിപ്പിട്ടുണ്ട്. 36 പേജുള്ള പാസ്പോർട്ടിന്‍റെ തത്കാൽ നിരക്ക് 900 ദിർഹമാണ്. 60 പേജുള്ളതിന് 1080 ദിർഹവും നൽകണം. പാസ്പോർട്ട് നഷ്ടപ്പെടുകയോ, നശിക്കുകയോ ചെയ്താൽ തത്കാൽ പാസ്പോർട്ട് ലഭിക്കുന്നതിന് 1350 ദിർഹമാണ് ഫീസ്. ഇതിന് 60 പേജുള്ളതിന് 1530 ദിർഹവും നൽകണം. കുട്ടികളുടെ പാസ്പോർട്ടിന് തത്കാൽ ഫീസ് 775 ദിർഹമാണ്. കുട്ടികളുടെ പാസ്പോർട്ട് നഷ്ടപ്പെടുകയോ, നശിക്കുകയോ ചെയ്താൽ തത്കാൽ പാസ്പോർട്ടിന് ഇന്നുമുതൽ 1225 ദിർഹം നൽകണം.

പൊള്ളുന്ന ഈ ഫീസ് നിരക്കിന് പുറമേ, ഐ.സി.ഡബ്ല്യു.എഫ് ഫണ്ട്, പാസ്പോർട്ട് സേവനം നൽകുന്ന കമ്പനിക്കുള്ള സർവീസ് ചാർജ് എന്നിവ കൂടി നൽകി വേണം ഗൾഫിൽ പ്രവാസികൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ. പാസ്പോർട്ട് നിരക്കിന് പുറമേ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്‍റെ നിരക്ക് 95 ദിർഹത്തിൽ നിന്ന് 145 ദിർഹമായും ഉയർത്തി. എമർജൻസി സർട്ടിഫിക്കറ്റിന്‍റെ നിരക്ക് 60 ദിർഹമായി തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Passport renewal fees to increase from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.