സ്റ്റേഷനിൽ യാത്രക്കാര​ുടെ തിരക്ക്​

ഇത്തിഹാദ് റെയിൽ; വളർത്തുമൃഗങ്ങൾക്ക് അനുമതി, സൈക്കിളിനും ഇ-സ്കൂട്ടറിനും നിരോധനം

ദുബൈ: ഇന്നലെ തുടക്കമായ ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ സർവിസിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാമെന്ന് അധികൃതർ അറിയിച്ചു. കന്നി സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്​തമാക്കിയത്​. നായ്ക്കളും വേട്ടയാടാൻ ഉപയോഗിക്കുന്ന പക്ഷികളായ ഫാൽക്കണുകളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ട്രെയിനിൽ അനുവദിക്കും. എന്നാൽ, ഇവ അംഗീകൃത അളവിലുള്ള പെറ്റ് കാരിയറുകളിൽ ആയിരിക്കണം കൊണ്ടുപോകേണ്ടത്.

ഈ പെറ്റ് കാരിയർ യാത്രക്കാരുടെ സാധാരണ ഹാൻഡ് ലഗേജ് പരിധിയിൽ പെടുന്നതായിരിക്കും. ഒരു യാത്രക്കാരന് ഒരേസമയം പെറ്റ് കാരിയറും മറ്റൊരു കാബിൻ ബാഗും ഒപ്പം കരുതാനാകില്ല. യാത്രയിലുടനീളം മൃഗങ്ങൾ ഈ കൂട്ടിനുള്ളിൽ തന്നെ തുടരണം. ഒരാൾക്ക് ഒരു പെറ്റ് കാരിയർ മാത്രമേ അനുവദിക്കൂ. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമുള്ള നിയമങ്ങളും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

കുടുംബങ്ങൾക്ക് ഓരോ കുട്ടിക്കും ഓരോ 'പുഷ്ചെയർ' സൗജന്യമായി കൊണ്ടുവരാം, വീൽചെയറോ മറ്റ് യാത്രാസഹായങ്ങളോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ, നിർമാതാക്കൾ തന്നെ ഘടിപ്പിച്ചിട്ടുള്ള ബാറ്ററികളുള്ള ഇലക്ട്രിക് വീൽചെയറുകൾ മാത്രമേ ട്രെയിനിൽ അനുവദിക്കൂ. ബുക്കിങ്​ സമയത്ത് തന്നെ വീൽചെയറുകൾക്കായുള്ള പ്രത്യേക ഇടം റിസർവ് ചെയ്യണം. അതേസമയം, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസുകളിൽ അനുവദിക്കില്ല.

യാത്രക്കാർ പാലിക്കേണ്ട പ്രധാന പെരുമാറ്റച്ചട്ടങ്ങൾ

ദുബൈ: ഇത്തിഹാദ് റെയിൽ യാഥാർഥ്യമായതോടെ രാജ്യത്ത് പുതിയൊരു യാത്രാസംസ്കാരത്തിന് തുടക്കമാവുകയാണ്. ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾ ഇവയാണ്:

  • ട്രെയിനിൽ കയറുന്നതിന് മുമ്പുതന്നെ ടിക്കറ്റ് കൈയിൽ കരുതുക. കോച്ചും സീറ്റ് നമ്പറും മുൻകൂട്ടി മനസ്സിലാക്കുക. പ്ലാറ്റ്‌ഫോമിലെ വാതിലുകൾക്ക് സമീപം ആവശ്യമില്ലാതെ നിൽക്കരുത്.
  • ട്രെയിനിനുള്ളിലേക്ക് പൂർണമായും പ്രവേശിക്കുക; വാതിലിൽ തന്നെ നിൽക്കുന്നത് മറ്റുള്ളവരുടെ വഴി തടസ്സപ്പെടുത്തും. വലിയ ലഗേജുകൾ അതിനായി നിശ്ചയിച്ചിട്ടുള്ള റാക്കുകളിൽ സൂക്ഷിക്കുക.
  • ഫോണിൽ പാട്ടുകൾ കേൾക്കാനും വീഡിയോ കാണാനും ഹെഡ്‌ഫോൺ ഉപയോഗിക്കുക. ലൗഡ്‌സ്പീക്കർ പൂർണമായും ഒഴിവാക്കുക. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശബ്ദം കുറക്കാനോ ഹെഡ്‌ഫോൺ ഉപയോഗിക്കാനോ ആവശ്യപ്പെടാൻ റെയിൽവേ ജീവനക്കാർക്ക് അധികാരമുണ്ട്. ശല്യം തുടർന്നാൽ അടുത്ത സ്റ്റേഷനിൽ ഇറക്കിവിടാനും സാധിക്കും.
  • മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ ഓഡിയോയോ റെക്കോർഡ് ചെയ്യാൻ പാടില്ല.
  • ട്രെയിനിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണവും പാനീയങ്ങളും കഴിക്കാൻ പാടുള്ളൂ. മാലിന്യങ്ങൾ അതിനായി സ്ഥാപിച്ചിട്ടുള്ള ഡസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
  • സീറ്റുകളിൽ കാലുകൾ എടുത്തുവെക്കരുത്. തിരക്കുള്ള കോച്ചുകളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ബാഗ്പാക്കുകൾ കൈയിൽ പിടിക്കുക.
  • പ്രായമായവർ, ദൃഢനിശ്ചയ വിഭാഗക്കാർ, ഗർഭിണികൾ തുടങ്ങിയവർക്കായി നീക്കിവെച്ചിട്ടുള്ള മുൻഗണനാ സീറ്റുകൾ അവർക്കായി വിട്ടുനൽകുക.
  • ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പുതന്നെ സാധനങ്ങൾ എടുത്തുമാറ്റി ഇറങ്ങാൻ തയാറായിരിക്കുക. വാതിലിന് ഏറ്റവും അടുത്തുള്ള യാത്രക്കാരെ ആദ്യം ഇറങ്ങാൻ അനുവദിക്കുക.
  • പ്ലാറ്റ്‌ഫോമിൽ എത്തിക്കഴിഞ്ഞാൽ വാതിലിനടുത്തുനിന്ന് മാറി നടക്കുക. ഇത്തിഹാദ് റെയിൽ നിയമപ്രകാരം, യാത്രക്കാർ ട്രെയിൻ വന്നിറങ്ങി 15 മിനിറ്റിനുള്ളിൽ പ്ലാറ്റ്‌ഫോമിൽനിന്ന് പുറത്തുകടക്കേണ്ടതുണ്ട്.
Tags:    
News Summary - Etihad Rail; Pets allowed, bicycles and e-scooters banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.