ദുബൈ: ജൂലൈ മൂന്നുമുതൽ രാജ്യത്ത് ഏറ്റവും ചൂടേറിയ വേനൽക്കാലം. യു.എ.ഇയും അറേബ്യൻ ഉപദ്വീപും ഈ വർഷത്തെ ഏറ്റവും ചൂടേറിയ കാലഘട്ടത്തിലേക്ക് നാളെ പ്രവേശിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. പരമ്പരാഗതമായി, കടുത്ത ചൂടും വരണ്ട കാറ്റും സമ്മാനിക്കുന്ന ‘ജംറത്ത് അൽ ഖൈത്ത്’ സീസൺ ആരംഭിക്കുന്നതോടെ ചില മരുഭൂമി പ്രദേശങ്ങളിൽ പകൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കും. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുകയും ചെയ്യും.
മിഥുനം രാശിയിലെ ആദ്യ നക്ഷത്രം പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്നതോടെയാണ് ഈ സീസൺ ആരംഭിക്കുന്നത്. ഇത് ആഗസ്റ്റ് 10 വരെ നീളും. ഗൾഫിലെ പരമ്പരാഗത വേനൽക്കാലത്തിന്‍റെ രണ്ടാം ഘട്ടമാണിത്. പ്രദേശം ഏറ്റവും കടുത്ത ചൂടിലമരുന്ന സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
അറേബ്യൻ ഉപദ്വീപിൽ വർഷത്തിലെ ഏറ്റവും ചൂടുള്ളതും വരണ്ടതുമായ കാലഘട്ടമായാണ് ജംറത്ത് അൽ ഖൈത്ത് കണക്കാക്കപ്പെടുന്നതെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. 'വേനൽക്കാലത്തെ കനലുകൾ' എന്നാണ് ജംറത്ത് അൽ ഖൈത്ത് എന്നതിന്‍റെ അർഥം. അറേബ്യൻ ഉപദ്വീപിൽ ജൂലൈ പകുതിയോടെ ആരംഭിച്ച്, വർഷത്തിലെ ഏറ്റവും ചൂടേറിയ 40 ദിവസത്തെ കാലയളവിനെയാണ് ഈ പേരിൽ വിളിക്കുന്നത്.
ഈ സീസണിൽ കടുത്ത ചൂടുള്ളതും വരണ്ടതുമായ ‘സമൂം’ കാറ്റ് പതിവായിരിക്കും. പ്രാദേശികമായി ‘വഗ്‌റത്ത് അൽ ഖൈത്ത്' എന്നറിയപ്പെടുന്ന ഉഷ്ണതരംഗങ്ങൾ സീസണിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ സമയത്ത് താപനില തുടർച്ചയായി രണ്ടോ അതിലധികമോ ദിവസങ്ങളിൽ സാധാരണ നിലയേക്കാൾ നാലു ഡിഗ്രി സെൽഷ്യസ് എങ്കിലും കൂടുതലായിരിക്കും.
ജൂലൈ 16ന് മിഥുനം രാശിയിലെ നക്ഷത്രങ്ങളിൽ ആദ്യത്തേതായ ‘അൽ ഹഖ്അ’ ദൃശ്യമാകുന്നതോടെയാണ് ഈ സീസൺ ആരംഭിക്കുന്നത്. ജൂലൈ 29ന് ‘അൽ മിർസാം’ ദൃശ്യമാകും. ആഗസ്റ്റ് 11ന് കർക്കടകം രാശിയിലെ ‘അൽ നത്‌റ’ ദൃശ്യമാകുന്നതോടെ ഈ കാലയളവ് അവസാനിക്കും. ഇത് യു.എ.ഇയിലെ കടുത്ത ചൂടിന്‍റെ പരമാവധിയെയും ഉയർന്ന ഹ്യൂമിഡിറ്റിയുടെ തുടക്കത്തെയുമാണ് കുറിക്കുന്നത്. പരമ്പരാഗത വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിനും ഇതോടെ തുടക്കമാകും. ഈ സമയത്ത് കടുത്ത ചൂടിനൊപ്പം ഉയർന്ന ഹ്യൂമിഡിറ്റിയും അനുഭവപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.