അബൂദബി: സിറിയൻ പ്രവിശ്യകളായ ഖുനൈത്ര, ദർഅ എന്നിവിടങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ കടന്നുകയറ്റങ്ങളെയും ആക്രമണങ്ങളെയും യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. സിറിയൻ അറബ് റിപ്പബ്ലിക്കിന്‍റെ പരമാധികാരത്തിന്മേലുള്ള എല്ലാ ലംഘനങ്ങളെയും അതിന്‍റെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണികളെ തള്ളിക്കളയുന്നതായി യു.എ.ഇ വ്യക്തമാക്കി.
സിറിയൻ പ്രദേശങ്ങളിലേക്കുള്ള ഇസ്രായേലിന്‍റെ തുടർച്ചയായ കടന്നുകയറ്റങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും, ഇസ്രായേൽ നിർബന്ധമായും പാലിക്കേണ്ട 1974ലെ സിറിയ-ഇസ്രായേൽ സേനാപിന്മാറ്റ കരാറിന്റെയും നഗ്നമായ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സിറിയയുടെ സ്ഥിരതക്കും പ്രാദേശിക അഖണ്ഡതക്കും നൽകുന്ന ഉറച്ച പിന്തുണയും സിറിയൻ ജനതയോടുള്ള ഐക്യദാർഢ്യവും മന്ത്രാലയം ആവർത്തിച്ചു. സിറിയയിലെ ജനങ്ങളുടെ സുരക്ഷ, സമാധാനം, അന്തസ്സ്, സഹവർത്തിത്വം, വികസനം എന്നിവ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുകയും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുകയും ചെയ്യുന്ന നീക്കങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.