റാസൽഖൈമയിലെ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന ‘ലക്കി’

വെടിയേറ്റ് മരണാസന്നനായി 'ലക്കി'; രക്തം നൽകാനെത്തിയത് അഞ്ചുനായ്ക്കൾ

ദുബൈ: വെടിയേറ്റ നായെ രക്ഷിക്കാൻ എത്തിയത് അഞ്ചു നായ്ക്കൾ. വേട്ടക്ക് ഉപയോഗിക്കുന്ന സലൂക്കി ഇനത്തിൽ പെട്ട നായെ ദിവസങ്ങൾക്ക് മുമ്പാണ് ദൈദ് പട്ടണത്തിലെ തെരുവിൽനിന്ന് വെടിയുണ്ടകളേറ്റനിലയിൽ കണ്ടെത്തിയതെന്ന് ഉമ്മുൽഖുവൈനിലെ സ്ട്രേ ഡോഗ് സെന്‍റർ സ്ഥാപകൻ ആമിറ വില്യം പറഞ്ഞു.

തെരുവിലൂടെ കടന്നുപോയ ഒരാൾ നായ്ക്ക് പാൽ നൽകുകയും സ്ട്രേ ഡോഗ് സെന്‍ററിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ജീവനക്കാരെത്തി റാസൽഖൈമയിലെ ക്ലിനിക്കിലേക്ക് മാറ്റി. മരണമുനമ്പിൽനിന്ന് ഭാഗ്യത്താൽമാത്രം രക്ഷപ്പെട്ട നായ്ക്ക് 'ലക്കി' എന്നു പേരിടുകയും ചെയ്തു.

എക്സ്റേയിൽ മൂന്ന് സ്ഥലങ്ങളിൽ വെടിയേറ്റതായി കണ്ടെത്തി. കഴുത്തിന് സമീപത്ത് പെല്ലറ്റുകൾ തുളച്ചുകയറിയ മുറിവിന് പുറമെ മറ്റു പരിക്കുകളും ഭക്ഷണം കഴിക്കാത്തതും മൂലം ആകെ അവശനായിരുന്നു. ഇതോടെ ചികിത്സിച്ച ഡോ. ചെൻജറായി സിഗൗകെ രക്തം കയറ്റണമെന്ന് വിധിയെഴുതുകയായിരുന്നു. ഇതിനെ തുടർന്ന് സെന്‍ററിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ രക്തം അടിയന്തരമായി ആവശ്യമാണെന്ന് പോസ്റ്റിടുകയായിരുന്നു.

ഇത് അറിഞ്ഞാണ് ദുബൈയിൽനിന്ന് വളരെ പെട്ടെന്ന് അഞ്ചു നായ്ക്കളെ റാസൽഖൈമയിലെത്തിക്കുകയായിരുന്നു. ഇവയിൽനിന്ന് 74 കിലോഗ്രാം ഭാരമുള്ള 'ബോണി' എന്ന കൊക്കേഷ്യൻ ഷെപ്പേർഡിനെയാണ് 'ലക്കി'ക്ക് രക്തംദാനം ചെയ്യാൻ തിരഞ്ഞെടുത്തത്. 300 മില്ലി രക്തമാണ് ഇത്തരത്തിൽ നൽകിയത്.

Tags:    
News Summary - 'Lucky' was shot; Five dogs came to give blood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.