മസ്കത്ത്: ദേശാഭിമാനവും രാജ്യസ്നേഹവും നിറഞ്ഞ മനസ്സോടെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഒമാനിലെ ഇന്ത്യൻ സമൂഹം വർണാഭമായി ആഘോഷിച്ചു. ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്ത്വവും മാതൃരാജ്യത്തിന്റെ ഐക്യത്തോടും അഖണ്ഡതയോടുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധതയും തെളിയിക്കുന്നതായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ആഴം ആഘോഷങ്ങളിൽ പ്രതിഫലിച്ചു. മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 6.45ന് നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തി.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ അംബാസഡർ വായിച്ചു. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ വഴി മാത്രമല്ല, സാമൂഹിക പരിഷ്കരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും നാനാത്വത്തിൽ ഏകത്വം, സമത്വം, ജനാധിപത്യം, നീതി എന്നീ ആശയങ്ങളിൽ വേരുറപ്പിച്ച രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും വഴി കൂടിയാണ് തുറക്കപ്പെട്ടതെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് കൂടുതൽ നിറം പകരാൻ ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് ചെന്നൈ എന്നീ കപ്പലുകൾ മസ്കത്തിലെത്തിയിരുന്നു.
മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ നങ്കൂരമിട്ട കപ്പലുകളിലും ആഘോഷം നടന്നു. ഐ.എൻ.എസ് ചെന്നൈയിൽ അംബാസഡർ അമിത് നാരംഗ് ദേശീയ പതാക ഉയർത്തി. ഇന്ത്യൻ നേവി വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ റിയർ അഡ്മിറൽ സമീർ സക്സേന അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായി. കപ്പലിൽ നൽകിയ സ്വീകരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അൽ ഹർതി, റോയൽ നേവി ഓഫ് ഒമാൻ ആക്ടിങ് കമാൻഡർ താരിഖ് ബിൻ ഈസ്സ അൽ റെയ്സി എന്നിവർ മുഖ്യാതിഥികളായി. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, സ്വദേശി പ്രമുഖർ, ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള പ്രത്യേക അതിഥികൾ തുടങ്ങിയവരും സന്നിഹിതരായി.
ഒമാൻ ഭരണാധികാരി സുല്ത്താന് ഹൈതം ബിൻ താരീഖിനും ഒമാന് ജനതക്കും സമാധാനവും പുരോഗതിയും ഐശ്വര്യവും നേർന്ന അംബാസഡർ, പരസ്പര വിശ്വാസത്തിന്റെയും ദൃഢസൗഹൃദത്തിന്റെയും മാതൃകയായി ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം മാറിയെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന്റെ മികച്ച അധ്യായങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും 'ഒമാൻ വിഷൻ 2040'യുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ നിരവധി സാധ്യതകളാണ് തുറന്നുകിടക്കുന്നതെന്നും അമിത് നാരംഗ് പറഞ്ഞു.
ബോഷർ ഇന്ത്യൻ സ്കൂളിൽ നടന്ന സാംസ്കാരിക ആഘോഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങളും നൃത്താവിഷ്കാരങ്ങളുമായി അണിനിരന്നു. വിദ്യാർഥികളുടെ വർണാഭമായ മാർച്ച് പാസ്റ്റിൽ അംബാസഡർ അമിത് നാരംഗ് സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ അൽ ബുസ്താൻ പാലസിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും വേറിട്ടതായി. നേവൽ ബാൻഡിന്റെ പ്രകടനം പ്രവാസി സമൂഹത്തിന് പുത്തൻ അനുഭവമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിലും അംബാസഡർ അമിത് നാരംഗ് മുഖ്യാതിഥി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.