മസ്കത്ത്: മസീറ തുറമുഖത്ത് നിർത്തിയിട്ട ബോട്ടുകളും കപ്പലുകളും ആഗസ്റ്റ് 20 നകം നീക്കണമെന്ന് ഒമാൻ ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. മസിറ തുറമുഖത്തിന്റെ ബേസിനിലും വാർഫിലും നിർത്തിയിട്ടിരിക്കുന്ന എല്ലാത്തരം കപ്പലുകളും മറ്റ് സമുദ്ര വാഹനങ്ങളും അടിയന്തിരമായി നീക്കണമെന്ന് ഉടമകൾക്ക് അധികൃതർ കർശന നിർദേശം നൽകി. ആഗസ്റ്റ് 20 നകം ഈ നിർദേശം പാലിക്കാത്തവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മസീറ തുറമുഖവുമായി ബന്ധപ്പെട്ട് മറ്റ് പുതിയ നിയന്ത്രണങ്ങളും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യവും ഐസും കയറ്റുന്നതിനും ഇറക്കുന്നതിനും മാത്രമായി തുറമുഖ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇനി മുതൽ കപ്പലുകൾക്കും ബോട്ടുകൾക്കും മറ്റും പോർട്ടിലേക്ക് പ്രവേശനം അനുവദിക്കൂ. തുറമുഖത്തിനുള്ളിൽ വെച്ച് കപ്പലുകളുടെയോ ബോട്ടുകളുടെയോ ഒരുവിധ അറ്റകുറ്റപ്പണികളും നടത്താൻ പാടില്ലെന്നും അറിയച്ചിട്ടുണ്ട്. ഹാർബർ പരിസരത്ത് നീന്തുന്നതും മാലിന്യം തള്ളുന്നതും പൂർണമായും നിരോധിച്ചതായും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.