മസ്കത്ത്: ഒമാനിൽ വേനൽക്കാല താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലും വേനലവധിക്ക് ശേഷം ഇന്ത്യൻ സ്കൂളുകൾ പ്രവർത്തനം പുനരാരംഭിച്ചത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കക്കിടയാക്കി.
മുൻവർഷങ്ങളിൽ കടുത്ത വേനൽച്ചൂട് ശമിച്ച ശേഷമായിരുന്നു ക്ലാസുകൾ പുനരാരംഭിച്ചിരുന്നതെങ്കിൽ, ഇത്തവണ ജൂലൈ പകുതിയോടെ തന്നെ സ്കൂളുകൾ തുറന്നതാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. പ്രവാസി സംഘടനകളും ഇതു സംബന്ധിച്ച് ആശങ്ക അറിയിച്ചിരുന്നു. രക്ഷിതാക്കളുടെ പ്രതിനിധികൾ ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിനും എംബസിക്കും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിനും നിവേദനം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതിതീവ്രമായ വേനൽക്കാല സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ സ്കൂളിലെ വേനലവധി ദീർഘിപ്പിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.
അതിശക്തമായ ചൂട് വിദ്യാർഥികളെ നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. സ്കൂളിലും പരിസരങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാലും കുട്ടികൾ സ്കൂളിലേക്ക് വരുമ്പോഴും മടങ്ങിപ്പോകുമ്പോഴും സ്കൂൾ ബസിനായി കാത്തുനിൽക്കുമ്പോഴും മറ്റും സൂര്യാഘാതത്തിന് വിധേയരായേക്കാമെന്നും രക്ഷിയാക്കൾ ആശങ്ക അറയിച്ചിരുന്നു.
സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താനുള്ള ബോർഡിന്റെ എല്ലാ നടപടികളേയും പിന്തുണക്കുന്നുണ്ടെങ്കിലും കുട്ടികളുടെ ആരോഗ്യസ്ഥിതിയെ അപകടത്തിലാക്കുന്ന യാതൊരു തീരുമാനത്തോടും യോജിക്കാനാവില്ലെന്നും രക്ഷിതാക്കളുടെ പ്രതിനിധികൾ അറിയിച്ചിരുന്നു.
അക്കാദമീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഡോ. സജി ഉതുപ്പാനും ഇതു സംബന്ധിച്ച് ഡയറക്ടർ ബോർഡിന് കത്തുനൽകിയിരുന്നു. ദീർഘനേരം ചൂടേൽക്കുന്നത് കുട്ടികളിൽ നിർജ്ജലീകരണം , കടുത്ത ക്ഷീണം എന്നിവക്ക് കാരണമാകുമെന്നും ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് വരെ നയിച്ചേക്കാമെന്നും മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരത്തിന് താപനില ക്രമീകരിക്കാനുള്ള ശേഷി കുറവായതിനാൽ അവർ കൂടുതൽ അപകടസാധ്യതയിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. മാത്രവുമല്ല; കടുത്ത ചൂട് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും അവരുടെ പഠന നിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഗവേഷണങ്ങളെ ഉദ്ധരിച്ച് അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ കലണ്ടർ നിശ്ചയിക്കുമ്പോൾ കേവലം അക്കാദമിക് ലക്ഷ്യങ്ങൾ മാത്രമല്ല, നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കൂടി പരിഗണിക്കണം.
വർഷത്തിലെ ഏറ്റവും ചൂടുകൂടിയ മാസമായ ജൂലൈ അവസാനം വരെയെങ്കിലും ക്ലാസുകൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ അല്ലെങ്കിൽ സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യണം. ഈ ദിവസങ്ങളിൽ താൽക്കാലികമായി ഓൺലൈൻ ക്ലാസ് സംവിധാനം ഏർപ്പെടുത്തണം. നിലവിലെ സ്കൂൾ ഷെഡ്യൂൾ മറ്റ് ഗൾഫ് രാജ്യങ്ങളിലെ രീതികൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണയായി മറ്റ് സ്കൂളുകൾ സെപ്തംബറിലാണ് തുറക്കുന്നത്. എന്നാൽ, ഇത്തവണ വേനലവധി ദിവസങ്ങൾ വെട്ടിക്കുറച്ചുകൊണ്ട് ഇന്ത്യൻ സ്കൂളുകൾ നേരത്തെ തുറക്കുകയായിരുന്നു. നിലവിൽ പല കുട്ടികളും സ്കൂളിൽ പോയി വന്നതിന് ശേഷം ശാരീരിക വിഷമതകൾ അനുഭവിക്കുന്നുണ്ട്. സി.ബി.എസ്.ഇ നിയമപ്രകാരമുള്ള അധ്യയന സമയം മുൻപത്തെ 50 ദിവസത്തെ അവധിക്കാലം നൽകിയപ്പോഴും കൃത്യമായി പാലിച്ചിരുന്നുവെന്നും, അതുകൊണ്ട് തന്നെ അവധി വെട്ടിച്ചുറച്ചതിന് അക്കാദമികമായ ന്യായീകരണമില്ലെന്നും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
വിവാദം ചൂടുപിടിച്ച പശ്ചാത്തലത്തിൽ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വിദ്യാർഥകളുടെ സുരക്ഷക്കായി സ്കൂളുകൾക്ക് കർശനമായ അടിയന്തര നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്കൂൾ അസംബ്ലികൾ, കായിക വിനോദങ്ങൾ, മറ്റ് ഔട്ട്ഡോർ ആക്ടിവിറ്റികൾ എന്നിവ പൂർണമായും നിർത്തിവെക്കുക, ക്ലാസ് മുറികളിലും സ്കൂൾ ബസുകളിലും എ.സി കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കുട്ടികൾക്ക് തണുത്ത കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കുക, നിർത്തിയിട്ടിരിക്കുന്ന ബസിനകത്ത് കുട്ടികളെ കാത്തിരുത്തരുത്, ഹീറ്റ് സ്ട്രോക്ക് പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂൾ ക്ലിനിക്കുകൾ സജ്ജമാക്കുക തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.