മസ്കത്ത്: ഒമാൻ സുൽത്താനേറ്റും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, മസ്കത്തിൽ യൂറോപ്യൻ യൂനിയന്റെ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. ഒമാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും യൂറോപ്യൻ യൂനിയനുവേണ്ടി ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസി ഹൈ റെപ്രസെന്റേറ്റീവും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റുമായ ഖാജ കല്ലാസും കരാറിൽ ഒപ്പുവെച്ചു.
ബ്രസൽസിൽ നിലവിലുള്ള ഒമാന്റെ നയതന്ത്ര കാര്യാലയത്തിന് പുറമെ മസ്കത്തിൽ യൂറോപ്യൻ മിഷൻ കൂടി വരുന്നതോടെ ഇരുപക്ഷത്തിന്റെയും പൊതുവായ താൽപര്യങ്ങൾ സംരക്ഷിച്ചുള്ള നയതന്ത്രനീക്കങ്ങൾക്കുള്ള ഒരു ഔദ്യോഗിക സംവിധാനമായി ഇത് മാറും. യൂറോപ്യൻ യൂനിയനും ഒമാനും തമ്മിൽ വളർന്നുവരുന്ന പങ്കാളിത്തംകൂടി വ്യക്തമാക്കുന്നതാണ് ഈ പുതിയ ചുവടുവെപ്പ്. സാങ്കേതികവിദ്യ, ഊർജം, ലോജിസ്റ്റിക്സ്, ബാങ്കിങ്, ധാതുക്കൾ, ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ-കുടിവെള്ള സുരക്ഷ, ഊർജ സുരക്ഷ, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇത് പുതിയ വഴികൾ തുറക്കും.
സമാധാനവും സുരക്ഷയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാനും യൂറോപ്യൻ യൂനിയനും സജീവ പങ്കുവഹിക്കുന്നുണ്ട്. നിലവിലുള്ള പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും സുസ്ഥിരത ഉറപ്പാക്കുന്നതിനും ഒമാനിലെ യൂറോപ്യൻ യൂനിയന്റെ ഈ സ്ഥിരം സാന്നിധ്യം സഹായിക്കും. മസ്കത്തിലെ പുതിയ യൂറോപ്യൻ യൂനിയൻ മിഷൻ ഇരുപക്ഷത്തെയും സർക്കാറുകൾക്കും ബിസിനസ് മേഖലകൾക്കും ജനങ്ങൾക്കും വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ പ്രതീക്ഷ പ്രകടിപ്പിച്ചു. കരാറിൽ ഒപ്പുവെക്കാൻ സാധിച്ചതിൽ യൂറോപ്യൻ യൂനിയൻ ഹൈ റെപ്രസെന്റേറ്റീവ് ഖാജ കല്ലാസ് സന്തോഷം പ്രകടിപ്പിച്ചു. ഒമാനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചടങ്ങിനിടെ, ഇരുപക്ഷവും നിലവിലെ സഹകരണ പുരോഗതി വിലയിരുത്തുകയും രാഷ്ട്രീയ ചർച്ചകളും ഉഭയകക്ഷി സഹകരണവും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.