മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ തദ്ദേശീയമായ തേൻ ഉൽപാദനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. ദേശീയ സ്ഥിതിവിവരക്കണക്ക് വിവര കേന്ദ്രം (എൻ.സി.എസ്.ഐ) പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023-ൽ 623,313 കിലോ ആയിരുന്ന ആകെ ഉൽപാദനം 2024-ൽ 765,054 കിലോയായും 2025-ൽ 934,443 കിലോയായും വർധിച്ചു. ഒമാനിലുടനീളം തേനീച്ച കൃഷിയും തേൻ ഉൽപാദനവും വ്യാപകമാവുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. കഴിഞ്ഞവർഷം വടക്കൻ ശർഖിയ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിച്ചത്; 248,547 കിലോഗ്രാം. അൽ ദാഖിലിയ- 176,428 കിലോ, വടക്കൻ ബാത്തിന- 158,097 കിലോ, തെക്കൻ ശർഖിയ- 128,120 കിലോ, അൽ ദാഹിറ- 97,818 കിലോ, ദോഫാർ-64,216 കിലോ എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ തേൻ ഉൽപാദന കണക്കുകൾ.
തേൻ, മെഴുക് എന്നിവയുടെ ഉൽപാദനവുമായി ബന്ധപ്പെട്ട് 47 സ്ഥാപനങ്ങൾ നിലവിൽ സുൽത്താനേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ബ്ലാക്ക് ഹണി, ഷുഗർ ഹണി എന്നിവ ഉൽപാദിപ്പിക്കുന്ന രണ്ട് ഫാക്ടറികളുമുണ്ട്. 12 തേനീച്ച വളർത്തൽ യൂനിറ്റുകളും രണ്ടു ഗവേഷണ യൂനിറ്റുകളും പ്രവർത്തിക്കുന്നു. കഴിഞ്ഞവർഷം ഒമാനിലേക്ക് 2.131 മില്യൻ ഒമാനി റിയാലിന്റെ നാച്ചുറൽ തേൻ ഇറക്കുമതി ചെയ്തതായാണ് കണക്ക്. ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ തേൻ എത്തിയത്; 541,881 ഒമാനി റിയാലിന്റെ തേനാണ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തത്. ഇന്ത്യയിൽനിന്ന് 417,333 റിയാലിന്റെയും സൗദിയിൽനിന്ന് 406,940 റിയാലിന്റെയും ആസ്‌ത്രേലിയയിൽനിന്ന് 234,102 റിയാലിന്റെയും യു.എ.ഇയിൽനിന്ന് 229,355 റിയാലിന്റെയും തേൻ ഇറക്കുമതി ചെയ്തു. കൂടാതെ തുർക്കിയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും ഹണി കോമ്പുകളും, ഈജിപ്ത്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് തേനീച്ചക്കൂടുകളും ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഒമാനിൽ നിന്നുള്ള ഗുണനിലവാരമുള്ള തേൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതിലൂടെ 648,274 ഒമാനി റിയാൽ വരുമാനം ലഭിച്ചു. ഒമാനി തേൻ ഏറ്റവും കൂടുതൽ കയറ്റി അയച്ചത് ലെബനാനിലേക്കാണ്; 246,272 റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. ഖത്തർ-179,024 റിയാൽ, ജോർഡൻ -118,018 റിയാൽ, കുവൈത്ത്- 55,247 റിയാൽ, യു.എ.ഇ-36,406 റിയാൽ എന്നിവയാണ് ഒമാനി തേൻ കയറ്റുമതി ചെയ്ത മറ്റ് പ്രധാന രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.