മൂന്ന് പതിറ്റാണ്ട് പ്രവാസം: ഷാനവാസ് ഖാന്‍ നാട്ടിലേക്ക് മടങ്ങുന്നു

അജ്മാന്‍: മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ചാവക്കാട് പാലയൂര്‍ സ്വദേശി മാളിയേക്കല്‍ ഉമ്മര്‍ഹാജിയുടെ മകനായ ഷാനവാസ് ഖാന്‍. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബികോം പഠന ശേഷം നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് മദ്രാസ്സിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റായി 1997ൽ ആണ് പ്രവാസത്തിന്‍റെ തുടക്കം. ഇതിനിടെ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കി. സഹോദരൻ ബാബർ ഖാൻ അയച്ച വിസയിൽ 2001 ജനുവരി ഒന്നിനാണ് യു.എ.ഇയില്‍ എത്തുന്നത്.

ദുബൈയിലെ മീഡിയ ക്രാഫ്റ്റ് എന്ന സ്ഥാപനത്തിലായിരുന്നു ആദ്യ ജോലി. ആറുമാസത്തിനു ശേഷം കളിക്കൂട്ടുകാരനായ സാനിഫ് ഹംസയുടെ സഹായത്തോടെ അബൂദബിയിലെ അല്‍ നഹ്ദ എല്‍.പി.ജി എന്ന സ്ഥാപനത്തില്‍ ഫിനാൻസ് ആൻഡ് അഡ്മിന്‍ ഹെഡ് ആയി. നാലു വര്‍ഷത്തിന് ശേഷം ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല്‍ നഹ്യാന്‍റെ ഓഫീസില്‍ സീനിയര്‍ അക്കൗണ്ടന്‍റായി ജോലിക്ക് കയറി. അഞ്ച് വർഷം അവിടെ തുടർന്ന ശേഷം അഡ്നോക്കില്‍ അക്കൗണ്ടന്‍റായി ജോലി ലഭിച്ചു. പതിനഞ്ച് വര്‍ഷം അവിടെ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് പ്രവാസം അവസാനിപ്പിക്കുന്നത്. പ്രവാസത്തിന്‍റെ ആരംഭം മുതൽ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് സംരംഭം ആരംഭിക്കുകയെന്നത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു.

അതിനായി വായനകളും പഠനങ്ങളും തുടക്കം മുതലേ തുടങ്ങിയിരുന്നു. ഇതിനിടെ ദുബൈയിലെ അല്‍ റവാബി ഫാം സന്ദര്‍ശന വേളയിലാണ് മുന്‍കാല സുഹൃത്തുക്കളായ സലീംനൂര്‍, താഹ അബ്ദുല്ല ഹൈദര്‍ എന്നിവരെ കണ്ടുമുട്ടുന്നത്. അവരുടെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്ന ഫാമിലേക്ക് ക്ഷണം ലഭിച്ചു. ബി20 എന്ന അവരുടെ കാര്‍ഷിക കൂട്ടായ്മയില്‍ അംഗമായി. എന്നാൽ സംരംഭം വേണ്ട വിധം വിജയിച്ചില്ല. പിന്നീട് പാലക്കാടും തുടര്‍ന്ന് പൊന്നാനിയിലും ഇന്‍റഗ്രേറ്റഡ് ഓർഗാനിക് ഫാം മേഖലയില്‍ ശ്രമങ്ങള്‍ നടന്നെങ്കിലും വിചാരിച്ച രീതിയില്‍ മുന്നോട്ട് പോയില്ല.

പ്രവാസത്തിന് ശേഷം പട്ടാമ്പിയലെ സ്വന്തം സ്ഥലത്ത് ഒരു ഫാം നടത്താനാണ് പദ്ധതി. കൃഷിയോടൊപ്പം കൃഷിയെ കുറിച്ച് പഠിപ്പിക്കുന്ന ഒരു കേന്ദ്രം. ആട്, പോത്ത് കോഴി, അലങ്കാര ജീവികള്‍ എന്നിവയുടെ വിപുലമായ ശേഖരം, ആളുകള്‍ക്ക് ചെറിയ ചിലവില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഫാം ടൂറിസമാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷത്തിലേക്കായിരുന്നു നാട് പിടിക്കാന്‍ ഉദ്ദേശിച്ചത്. മാതാവ് ജമീലയുടെ ശാരീരിക അവശതകള്‍ വര്‍ധിച്ചപ്പോള്‍ സഹായത്തിന് കൂടെ കൂടാനാണ് തിരികേ യാത്ര നേരത്തെയാക്കിയത്. പ്രവാസ ലോകത്ത് നിന്ന് നിരവധി സുഹൃദ്ബന്ധങ്ങള്‍ ലഭിച്ചത് വലിയ അനുഗ്രഹമായാണ് കരുതുന്നു. ഭാര്യ സബീത മുഹമ്മദ് അലി (ജവാന്‍). മക്കൾ അബ്ദുർ റഹ്മാൻ, നാസ് മുഹമ്മദ്, ഇസ്സ മറിയം, ഹംസ.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.