ദുബൈ: പുതിയൊരു ലോകത്തിലേക്കാണ് യു.എ.ഇ ഇപ്പോൾ 'വിസ' നൽകുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിസ ഇളവുകളും പുതിയ വിസകളുടെ സ്വഭാവവും നോക്കിയാൽ ഇക്കാര്യം വ്യക്തം. സംരംഭകർക്ക് മുന്നിൽ വാതിൽ തുറന്നിടുകയും പുതുപ്രതിഭകളെ ആകർഷിക്കുകയും ചെയ്യുന്ന നയത്തിന് ഗതിവേഗം പകരുന്ന വിസകളാണ് യു.എ.ഇ പ്രഖ്യാപിച്ചത്.
ജോലി അന്വേഷിച്ചെത്തുന്നവർക്ക് മൂന്ന് മാസം മുതൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അഞ്ച് വർഷം വരെ യു.എ.ഇയിൽ തങ്ങാനുള്ള അവസരം ഒരുക്കുന്നത് ഈ നാടിന്റെ ബിസിനസ് രംഗത്തിന് വൻ കുതിപ്പേകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെയാണ്, ഗോൾഡൻ വിസക്കാർക്ക് കൂടുതൽ ഇളവ് നൽകിയുള്ള പ്രഖ്യാപനവും.
ഈ വർഷം യു.എ.ഇയിലെ ഭൂരിപക്ഷം തൊഴിലുടമകളും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നാണ് അടുത്തിടെ നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നത്. മാർക്കറ്റിങ് രംഗത്തെ ഗവേഷണ സ്ഥാപനമായ 'യൂഗോവി'ന്റെ പഠനം അനുസരിച്ച് 76 ശതമാനം സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഈ വർഷം ആദ്യ പാദത്തിൽ തന്നെ 68 ശതമാനം സ്ഥാപനങ്ങളും റിക്രൂട്ട്മെന്റിനായുള്ള എച്ച്.ആർ സ്പെഷ്യലിസ്റ്റുകളെ നിയമിക്കും. 67 ശതമാനം ജീവനക്കാരും വിനോദ മേഖലകളിലായിരിക്കും നിയമിക്കപ്പെടുക. വൻകിട ഹോട്ടലുകളിലെ നിയമനങ്ങളും ഇതിൽ ഉൾപെടും. 65 ശതമാനം ജീവനക്കാരെ ബാങ്കിങ്, ഫിനാൻസ് സ്ഥാപനങ്ങൾ ഏറ്റെടുക്കും. 18 ശതമാനം സ്ഥാപനങ്ങൾ മാർക്കറ്റിങ്, സെയിൽസ് എക്സിക്യൂട്ടുവുകളെയും 17 ശതമാനം കമ്പനികൾ അക്കൗണ്ടന്റ്, സെയിൽസ് മാനേജർമാരെയും നിയമിക്കും. 43 ശതമാനം സ്ഥാപനങ്ങളും ശരാശരി മൂന്ന് ശതമാനം ശമ്പളം വർധിപ്പിക്കുമെന്നും സർവേ പറയുന്നു.
ഇതെല്ലാം വിരൽചൂണ്ടുന്നത് യു.എ.ഇയിലെ ബിസിനസ് വളർച്ചയിലേക്കാണ്. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ വിസ നയം. സ്പോൺസറോ തൊഴിൽദാതാവോ ആവശ്യമില്ലാത്ത വിസകളാണ് നൽകുന്നത്. നിക്ഷേപകർ, സംരഭകർ, പ്രതിഭകൾ, വിദ്യാർഥികൾ, പ്രഫഷനലുകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് വിസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് നിശ്ചിത കാലം യു.എ.ഇയിൽ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ഭാര്യക്കും മക്കൾക്കുമെല്ലാം ഈ ആനുകൂല്യത്തിൽ പ്രായപരിധിയില്ലാതെ യു.എ.ഇയിൽ തങ്ങാം.
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്ന ഗ്രീൻവിസയും ബിസിനസിന് ഗുണം ചെയ്യും. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലിക്കാർ, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ, പാർടണർമാർ, റിട്ടയർമമെന്റ് ജീവിതം ആഗ്രഹിക്കുന്നവർ തുടങ്ങിയവർക്കാണ് ഗ്രീൻ വിസ നൽകുന്നത്. തൊഴിൽ അന്വേഷിക്കുന്നവർക്കായി യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസയും പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടും. എത്രപേർ ജോലി അന്വേഷിച്ചെത്തുന്നു എന്നതിന്റെ കണക്ക് യു.എ.ഇ അധികൃതർക്ക് ലഭിക്കാനും ഇത് ഗുണം ചെയ്യും. നിലവിൽ ടൂറിസ്റ്റ് വിസയിലാണ് തൊഴിൽ അന്വേഷകർ എത്തുന്നത്. ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ജോലി ചെയ്യുന്നതിനോ അന്വേഷിക്കുന്നതിനോ നിയമപരമായ പരിമിതികളുണ്ട്. തൊഴിൽ അന്വേഷകർക്കായി പ്രത്യേക വിസ യാഥാർഥ്യമാകുന്നതോടെ യു.എ.ഇയിലെ ഇവരുടെ താമസവും ജോലി അന്വേഷണവും നിയപരമാകും. താൽകാലിക ജോലിക്കായുള്ള വിസകളും ഏറെ പേർക്ക് ഉപകരിക്കും. ചില പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിന് നിശ്ചിത കാലത്തേക്ക് യു.എ.ഇയിൽ വന്ന് പേകാൻ ഈ വിസ വഴിയൊരുക്കും. ചികിത്സ, വിനോദ സഞ്ചാരം, ബന്ധുക്കളെ സന്ദർശിക്കൽ, ബിസിനസ് അന്വേഷണം, വിദ്യാഭ്യാസം, പരിശീലനം, അടിയന്തര ആവശ്യങ്ങൾ, മറ്റ് ജി.സി.സിയിലെ താമസക്കാർ എന്നിവക്കുള്ള വിസയും പ്രവാസികൾക്ക് ഗുണം ചെയ്യും. പുതിയ വിസകൾ സെപ്റ്റംബർ മുതൽ യാഥാർഥ്യമാകും.
ദുബൈ നഗരത്തിന്റെ ജനസംഖ്യ 35 ലക്ഷം കവിഞ്ഞത് കഴിഞ്ഞ ദിവസമാണ്. അതിന് രണ്ട് ദിവസം മുൻപാണ് ദുബൈയിലെ സ്കൂളുകളിൽ മൂന്ന് ലക്ഷം പുതിയ വിദ്യാർഥികൾ എത്തിയത്. 2040ഓടെ ദുബൈയിലെ ജനസംഖ്യ 58 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിലേക്കുള്ള ചവിട്ടുപടിയായാണ് ഇത്തരം വിസകൾ നൽകുന്നത്. കൂടുതൽ ജനങ്ങൾ എത്തുന്നത് ഈ നാട്ടിലെ ബിസിനസിന് അഭൂതപൂർവമായ കുതിപ്പ് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.