അബൂദബി: എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ (കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ് ) കരസ്ഥമാക്കുന്നതിനും പുതുക്കുന്നതിനുമുള്ള അന്തിമ തീയതി അബൂദബി നഗരസഭ ഗതാഗത വകുപ്പ് (ഡി.എം.ടി) പ്രഖ്യാപിച്ചു. 2026 സെപ്റ്റംബര്‍ 16നകം സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യാത്ത കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഓപറേറ്റര്‍മാര്‍ക്കും 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ ഇ-പെര്‍മിറ്റിങ് സിസ്റ്റം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കെട്ടിടത്തില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന ‘ബില്‍ഡിങ് ഒക്യുപെന്‍സി ആന്‍ഡ് ലീഗലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്‍റെ’ ഭാഗമായാണ് നടപടി.
സെപ്റ്റംബര്‍ 16ന് മുമ്പ് അപേക്ഷാ നടപടികള്‍ ആരംഭിക്കുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക, നിയന്ത്രണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റ്സ് സെന്‍ററിന്‍റെ അനുമതിയോടെ ആറുമാസം വരെ അധിക സമയം ലഭിക്കും. എന്നാല്‍, നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഒടുക്കേണ്ടി വരും. നിര്‍ബന്ധമായും മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
സാധുവായ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിലെ പുതിയ വാടക കരാറുകള്‍ നഗരസഭയുടെ ‘തൗതീഖ്’ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയുമെന്ന് അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്‍റര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നത് വരെ പുതിയ വാടകക്കാരെ ചേര്‍ക്കാന്‍ ഉടമകള്‍ക്ക് സാധിക്കില്ല. കെട്ടിടത്തിന്‍റെ തരം അനുസരിച്ച് അഞ്ചുവര്‍ഷം വരെയാണ് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി. കാലാവധി പൂര്‍ത്തിയായ ശേഷം സര്‍ട്ടിഫിക്കറ്റ് പുതുക്കാതെ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവര്‍ അംഗീകൃത എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ വഴി പരിശോധനകള്‍ നടത്തി ടെക്‌നിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. കെട്ടിടത്തിന്‍റെ ഘടനാപരമായ സുരക്ഷിതത്വം, സിവില്‍ ഡിഫന്‍സ് ഫയര്‍ സേഫ്റ്റി ക്ലിയറന്‍സ്, ഗ്യാസ് സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍, പ്ലംബിങ്, എയര്‍ കണ്ടീഷനിങ്, വെന്‍റിലേഷന്‍ സംവിധാനങ്ങളുടെ പരിശോധന എന്നിവ ഇതില്‍ ഉള്‍പ്പെടും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.