ദുബൈയിൽ നടന്ന നമ്പർ പ്ലേറ്റ് ലേലം
ദുബൈ: നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ ചരിത്രം കുറിച്ച് ദുബൈ. ഫാന്‍സി നമ്പര്‍ പ്ലേറ്റുകളോട് ഭ്രമം ഉള്ളവര്‍ വാശിയേറിയ ലേലത്തില്‍ പങ്കെടുത്തപ്പോള്‍, ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) നേടിയത് 267 കോടി രൂപ.
ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സംഘടിപ്പിച്ച 120ാമത് വാഹന നമ്പര്‍ പ്ലേറ്റ് ലേലമാണ് ചരിത്രം കുറിച്ചത്. ലേലത്തില്‍ പങ്കെടുത്ത 90 സ്‌പെഷല്‍ നമ്പറുകളില്‍ ബി.ബി. 12 എന്ന നമ്പറാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്.
വാഹനപ്രേമികളുടെയും നമ്പര്‍ പ്ലേറ്റ് ശേഖരിക്കുന്നവരുടെയും വന്‍ പങ്കാളിത്തത്തിനാണ് ദുബൈ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ലേലത്തില്‍ ചരിത്രത്തില്‍ ആദ്യമായി 109 മില്യണ്‍ ദിര്‍ഹം സമാഹരിക്കാന്‍ ആര്‍.ടി.എക്ക് കഴിഞ്ഞു.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് ബി.ബി. 12 എന്ന നമ്പര്‍ പ്ലേറ്റാണ്. 23 കോടി 66 ലക്ഷം രൂപ (9.66 മില്യണ്‍ ദിര്‍ഹം )യ്ക്കാണ് നമ്പര്‍ സ്വന്തമാക്കാന്‍ ഉടമ നല്‍കിയത്. രണ്ടാം സ്ഥാനത്തുള്ള എ.എ. 25 എന്ന നമ്പര്‍ 8 മില്യണ്‍ ദിര്‍ഹത്തിന് മുകളിലും ബി.ബി. 30, 6.74 മില്യണ്‍ ദിര്‍ഹവും, സി.സി. 100 4.21 മില്യണ്‍ ദിര്‍ഹവുമാണ് നേടിയത്. രണ്ട് മുതല്‍ അഞ്ച് അക്കങ്ങള്‍ വരെയുള്ള 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിന് വച്ചിരുന്നത്. എ.എ, ബി.ബി, സി.സി. മുതല്‍ ഇസഡ് വരെയുള്ള വിവിധ കോഡുകളിലുള്ള നമ്പറുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. നേരിട്ടും ഓണ്‍ലൈനായും ലേലത്തില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരുന്നു. ദുബൈ ട്രാഫിക് ഫയലുകള്‍ ഉള്ളവര്‍ക്ക് 25,000 ദിര്‍ഹം സെക്യൂരിറ്റി ഡിപ്പോസിറ്റും 120 ദിര്‍ഹം രജിസ്‌ട്രേഷന്‍ ഫീസും നല്‍കി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.