ദുബൈ: രാത്രികാലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുന്നതിന് രാജ്യത്തെ 98.7ശതമാനം പേരും ആത്മവിശ്വാസമുള്ളവരാണെന്ന് സർവേ. രാജ്യത്ത് താമസക്കാർക്ക് പൂർണമായ സുരക്ഷ അനുഭവപ്പെടുന്നതായാണ് പുതിയ ദേശീയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ദ ക്വാളിറ്റി ഓഫ് ലൈഫ് സെക്യൂരിറ്റി സർവേ 2025’ലാണ് പങ്കെടുത്തവരിൽ 98.7ശതമാനം പേരും സുരക്ഷിതരാണെന്ന് പ്രതികരിച്ചത്. സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 98.1ശതമാനം പേരും രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കുന്നത് യു.എ.ഇയിൽ സുരക്ഷിതമാണെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. ലോകത്തെതന്നെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി യു.എ.ഇ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.ഫെഡറൽ കോംപിറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻററാണ് സർവേ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 6,775 പേർ പഠനത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. യു.എ.ഇയുടെ സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തിലുള്ള സാമൂഹത്തിന്റെ വളരെ ഉയർന്ന വിശ്വാസമാണ് ഈ കണ്ടെത്തലുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷ, സ്ഥിരത, ജീവിതനിലവാരം എന്നിവയിൽ ആഗോള മാതൃക എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനത്തെ ഈ ഫലങ്ങൾ ശക്തിപ്പെടുത്തുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.