ദുബൈ: വേനലവധിക്കാലത്തും വിദേശയാത്രകളിലും കുട്ടികൾക്ക് പരിചരണവും ശ്രദ്ധയും നിരന്തരമായ കരുതലും നൽകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ദുബൈ പൊലീസ്. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോഴും താമസിക്കുമ്പോഴും കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് സുപ്രധാനമാണെന്ന് ദുബൈ പൊലീസ് ജനറൽ ഡിപാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിന് കീഴിലുള്ള ചൈൽഡ് ആൻഡ് വുമൺ പ്രൊട്ടക്ഷൻ ഡിപാർട്മെന്റ് വിശദീകരിച്ചു.
വേനലവധിക്കാലത്തും വിദേശയാത്രകളിലും കുട്ടികളെ അവഗണിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ദുബൈ പൊലീസ് കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സന്ദർശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ പൊലീസ് കുടുംബങ്ങളോട് അഭ്യർഥിച്ചു. കുട്ടികളുടെ സംരക്ഷണം മാതാപിതാക്കളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമാണ്. കുട്ടികളെ താമസസ്ഥലത്ത് തനിച്ചാക്കുകയോ അവർക്കുമേൽ ശ്രദ്ധ വെക്കാതിരിക്കുകയോ ചെയ്യുന്നത് പോലുള്ള നിസ്സാരമെന്ന് തോന്നുന്ന പ്രവൃത്തികൾ, ചില രാജ്യങ്ങളിൽ കുടുംബങ്ങളെ നിയമപരമായ ബാധ്യതകളിലേക്ക് നയിച്ചേക്കാം എന്ന് ണെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു.
കുട്ടികളെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ വിടരുത്. യാത്ര പോകുന്ന രാജ്യത്തെ കുട്ടികളുടെ സംരക്ഷണ നിയമങ്ങളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുന്നത് നന്നാവും. യാത്രയിലായിരിക്കുമ്പോൾ കുട്ടികളുമായി നിരന്തരമായ ആശയവിനിമയം നിലനിർത്തണം. പൊതുസ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
യാത്രയിലായിരിക്കുമ്പോൾ കുടുംബങ്ങൾ നേരിടാനിടയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാൻ സഹായിക്കുന്ന, അടിയന്തിര നമ്പറുകളും വിദേശത്തുള്ള യു.എ.ഇ എംബസിയുടെ കോൺടാക്റ്റ് വിവരങ്ങളും കൈവശം സൂക്ഷിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതരത്തിലുള്ള സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ വേനലവധി പരമാവധി പ്രയോജനപ്പെടുത്താൻ ദുബൈ പോലീസ് കുടുംബങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.