ദുബൈ: ‘ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡി’ന്‍റെ 29-ാമത് പതിപ്പിലേക്ക് ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിൽ നിന്നായി ലഭിച്ചത് 20,500 അപേക്ഷകൾ. അവാർഡിന്‍റെ ചരിത്രത്തിൽ ഇത്രയധികം അപേക്ഷകൾ ഇതാദ്യമാണ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഈജിപ്തിൽ നിന്നാണ് -6,838. ഇന്തോനേഷ്യ (1,923), പാകിസ്താൻ (1,862), സിറിയ (1,511) തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തിലാണ് കൂടുതൽ അപേക്ഷകർ -14,040. 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരമുണ്ട്. 2,394 പെൺകുട്ടികൾ ഈ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ട്.
ഇത്തവണ ആകെ 1.2 കോടിയിലധികം ദിർഹമിന്‍റെ വൻ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ള വിഭാഗത്തിലെയും 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം ഡോളർ (ഏകദേശം 36.7 ലക്ഷം ദിർഹം) വീതം സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1,00,000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 50,000 ഡോളറും നൽകും. കൂടാതെ, വേൾഡ് ഖുർആനിക് പേഴ്സനാലിറ്റി അവാർഡിന് അർഹനാകുന്ന വ്യക്തിക്കും 10 ലക്ഷം ഡോളർ സമ്മാനമായി നൽകും.
പങ്കാളിത്തം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി അപേക്ഷാ രീതിയിലും നിബന്ധനകളിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുമ്പ് അതത് രാജ്യങ്ങൾ മുഖേനയോ അംഗീകൃത ഇസ്ലാമിക് സെന്‍ററുകൾ വഴിയോ മാത്രം അപേക്ഷിക്കാമായിരുന്ന സ്ഥാനത്ത്, ഇത്തവണ മത്സരാർഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തജ്‌വീദ്, ശബ്ദസൗകുമാര്യം, പാരായണ നിലവാരം എന്നിവ മുൻനിർത്തി നടത്തുന്ന പ്രാഥമിക മൂല്യനിർണയത്തിന് ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്കുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കുക.
അവസാന ഘട്ടത്തിലെത്തുന്ന മികച്ച മത്സരാർഥികളെ റമദാനിൽ ദുബൈയിലെ പ്രമുഖ മസ്ജിദുകളിൽ തറാവീഹ് പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ ക്ഷണിക്കും. ഇതിൽനിന്ന് പൊതുജനങ്ങളുടെ വോട്ടിങ്ങിലൂടെ ‘ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ പാരായണം’ തെരഞ്ഞെടുക്കും. 2027 ഫെബ്രുവരി എട്ടുമുതൽ 16 വരെയായിരിക്കും വോട്ടിങ്.
കഴിഞ്ഞ 28 പതിപ്പുകളിലായി 123 രാജ്യങ്ങളിൽ നിന്നുള്ള 7,826 പേർ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിനായി മത്സരിച്ചിട്ടുണ്ട്. ഇതുവരെ 6.7 കോടിയിലധികം ദിർഹമാണ് സമ്മാനത്തുകയായി വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.