ദുബൈ: ദുബൈയിലെ പ്രധാന വ്യവസായ മേഖലകളിലെ തൊഴിലാളികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സംയോജിത കമ്യൂണിറ്റി മാർക്കറ്റുകൾ വിജയകരമായി പൂർത്തിയാക്കി ദുബൈ മുനിസിപ്പാലിറ്റി. മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നീ സ്ഥലങ്ങളിൽ പുതിയ വിപണികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ നാലാമത് മാർക്കറ്റ് ഉടൻ പൊതുജനങ്ങൾക്കായി തുറക്കും. ആകെ 69,000-ത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ഈ പദ്ധതികളിലൂടെ തൊഴിലാളികൾക്ക് താമസസ്ഥലത്തിന് സമീപം തന്നെ കുറഞ്ഞ ചെലവിൽ നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിൽ പ്രവർത്തനസജ്ജമായ മൂന്ന് മാർക്കറ്റുകളിലുമായി ആകെ 866 സ്റ്റാളുകളും കിയോസ്കുകളുമാണുള്ളത്. ഭക്ഷണശാലകൾ, ഫ്രൂട്ട്സ്-പച്ചക്കറി-മത്സ്യ-മാംസ വിപണികൾ, ഗ്രോസറികൾ, ബാർബർ ഷോപ്പുകൾ, തയ്യൽക്കടകൾ, കായിക വിനോദ കേന്ദ്രങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിങ്ങനെ എട്ടോളം പ്രധാന സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനോടകം 6.4 ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്ത ഈ സംരംഭത്തിൽ 99 ശതമാനം ഉപഭോക്താക്കളും സംതൃപ്തരാണ്.
തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകുന്നതിന്‍റെ ഭാഗമായി ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നിവയെക്കുറിച്ച് 16 ബോധവൽക്കരണ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. 16,500-ലധികം തൊഴിലാളികളാണ് ഇതിൽ പങ്കെടുത്തത്. എട്ട് ലക്ഷത്തോളം പേർ പങ്കെടുത്ത 69ലധികം കമ്യൂണിറ്റി പരിപാടികളും ഇതിന്‍റെ ഭാഗമായി നടന്നു. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ പുരസ്കാരം നേടിയ ഈ പദ്ധതി, തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.