അബൂദബി: 35-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബർ 13 മുതൽ 18 വരെ അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ (അഡ്നെക്) നടക്കും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ അബൂദബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന്റെ (ഡി.സി.ടി) ഭാഗമായ അബൂദബി അറബിക് ലാംഗ്വേജ് സെന്ററാണ് (എ.എൽ.സി) മേള സംഘടിപ്പിക്കുന്നത്. 'പേജ് മറക്കൂ, ലോകത്തെ വായിക്കൂ' എന്നതാണ് ഈ വർഷത്തെ പ്രമേയം.
യു.എ.ഇയുടെ 'കുടുംബ വർഷം' കാഴ്ചപ്പാടുകൾക്ക് അനുസൃതമായി 1500 ഓളം പരിപാടികളാണ് ആറുദിവസത്തെ മേളയിൽ അരങ്ങേറുന്നത്. 95 രാജ്യങ്ങളിൽ നിന്നുള്ള അച്ചടി-പ്രസാധന സ്ഥാപനങ്ങളും ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും ഗവേഷകരും അണിനിരക്കും.
പ്രത്യേകതകൾ നിരവധി
ഈ വർഷത്തെ മേളയുടെ ഭാഗമായി 'ബാൽക്കൻ' മേഖലയെ അതിഥി രാജ്യമായി ആദരിക്കും. അറബ് ഭാഷാശാസ്ത്രജ്ഞനായ ഖലീൽ ഇബ്നു അഹ്മദ് അൽ ഫറാഹിദിയാണ് ഇത്തവണത്തെ കേന്ദ്ര പ്രമേയ വ്യക്തിത്വം. മിഗ്വൽ ഡി സെർവാന്റെസിന്റെ വിഖ്യാത കൃതിയായ 'ഡോൺ കിഹോത്തെ'യാണ് 'വേൾഡ് ബുക്ക്' ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
35 വർഷത്തെ പുസ്തകോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി, ഇത്തവണ പ്രത്യേക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. യു.എ.ഇയുടെ സാംസ്കാരിക യാത്രയെ പ്രതിഫലിപ്പിക്കുന്ന സംഗീത പരിപാടികളും ഖലീൽ ഇബ്നു അഹ്മദ് അൽ ഫറാഹിദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നാടകാവിഷ്കാരവും ഇതിന്റെ ഭാഗമായി അരങ്ങേറും.
പുതിയ പദ്ധതികളും പുരസ്കാര വിതരണവും
അറബ് ലോകത്തെ പ്രമുഖ കവികൾ പങ്കെടുക്കുന്ന 'പോയട്രി നൈറ്റ്സ്' (കവിതാ രാവുകൾ) എന്ന പുതിയ സാംസ്കാരിക പരിപാടിയും ഇത്തവണ ആരംഭിക്കും. പ്രസാധന രംഗത്തെ പുത്തൻ പ്രവണതകൾ ചർച്ച ചെയ്യുന്ന പ്രഫഷനൽ കോൺഫറൻസ്, കുട്ടികൾക്കും യുവാക്കൾക്കുമായുള്ള സർഗ്ഗാത്മക-വിദ്യാഭ്യാസ ശിൽപശാലകൾ എന്നിവയും ഉണ്ടായിരിക്കും. ഇതോടൊപ്പം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗ്രന്ഥരചന, വിവർത്തനം, ഗവേഷണം എന്നിവക്ക് നൽകിയ സംഭാവനകളെ മുൻനിർത്തി പ്രഖ്യാപിക്കുന്ന 2026ലെ ശൈഖ് സായിദ് ബുക്ക് അവാർഡ് വിതരണവും മേളയിൽ നടക്കും.
സാംസ്കാരിക കൈമാറ്റത്തിനും അറിവിനും മുൻഗണന നൽകിക്കൊണ്ട് അബൂദബിയെ ആഗോള സാംസ്കാരിക തലസ്ഥാനമായി നിർത്തുന്നതിൽ പുസ്തകോത്സവം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഡി.സി.ടി അബൂദബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, എ.എൽ.സി ചെയർമാൻ ഡോ. അലി ബിൻ തമീം എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.