ദുബൈ: ഭാവി വെല്ലുവിളികൾ മുൻകൂട്ടി കണ്ട് സുരക്ഷാ സംവിധാനം കൂടുതൽ കരുത്തോടെ സജ്ജമാക്കുന്നതിനായി ദുബൈ പൊലീസിന്റെ ‘ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ’ വിപുലമായ പഠനം തയാറാക്കി. 30 രാജ്യങ്ങളിൽ നിന്നുള്ള 507 അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഭാവിയിൽ ഉയർന്നുവരാൻ സാധ്യതയുള്ള 36 പ്രധാന സുരക്ഷാ വെല്ലുവിളികളെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയുമാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
ദ്രുതഗതിയിലുള്ള നഗരവൽക്കരണവും സാങ്കേതികവിദ്യയുടെ സങ്കീർണമായ വളർച്ചയും കുറ്റകൃത്യങ്ങളുടെ രീതികളിൽ മാറ്റം വരുത്തുന്നുണ്ടെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹംദാൻ അഹമ്മദ് അൽ ഗാസിയ പറഞ്ഞു. സാങ്കേതിക, സാമൂഹിക, സാമ്പത്തിക, സുരക്ഷാ മാറ്റങ്ങളെ ആഴത്തിൽ പഠിച്ച് ഡേറ്റ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ രീതികളിലൂടെയാണ് പഠനം പൂർത്തിയാക്കിയത്. മുൻകൂട്ടിയുള്ള വെല്ലുവിളികൾ തിരിച്ചറിയുന്നത് കൃത്യമായ സുരക്ഷാ നയങ്ങൾ രൂപീകരിക്കാനും പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ നൂതനമാക്കാനും സഹായിക്കും.
ദുബൈ പൊലീസിന്റെ ഭാവി വികസനത്തിനായി സംഘടിപ്പിക്കുന്ന പഠന പരമ്പരകളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഉയർന്ന തയാറെടുപ്പും പ്രതിരോധശേഷിയുമുള്ള സുരക്ഷാ അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഇത് വഴിയൊരുക്കും. അതുവഴി കൂടുതൽ വഴക്കമുള്ളതും ആധുനികവുമായ സംവിധാനം ഭാവിയിലേക്ക് ഉറപ്പാക്കാൻ ദുബൈ പൊലീസിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.