യു.എ.ഇക്ക്​ ബിഗ്​ സല്യൂട്ട്​ - മുഖ്യമന്ത്രി

അബൂദബി: ദുരന്തം സംഭവിച്ചാൽ വിദേശ രാജ്യങ്ങൾ സ്വയമേവ നൽകുന്ന സഹായം സ്വീകരിക്കാമെന്നത് ഇന്ത്യക്ക് മൊത്തം ബാധകമായ എഴുതപ്പെട്ട ചട്ടമാണെന്നും എന്നാൽ കേരളത്തി​​​െൻറ കാര്യത്തിൽ ആ അനുമതി നിഷേധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സഹായം വാഗ്ദാനം രാജ്യങ്ങൾ സഹതാപത്തോടെ മൗനം പാലിച്ചുവെന്നും കേരളത്തിന് വലിയ തുക നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യു.എ.ഇ സന്ദർശനത്തിനിടെയുള്ള ആദ്യ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. കേരളത്തിലെ പ്രളയം ഇന്ത്യയിലെ ആദ്യ പ്രകൃതിദുരന്തമല്ല. ഗുജറാത്ത് ഭൂകമ്പമടക്കം നിരവധി ദുരന്തങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സഹായവുമായി മറ്റു രാജ്യങ്ങൾ മുന്നോട്ടുവന്നു. ദുരന്തം സംഭവിച്ചാൽ സ്വീകരിക്കാവുന്ന വിദേശ സഹായത്തെ കുറിച്ച് വ്യക്തത വരുത്തിയ രാജ്യമാണ് നമ്മുടേത്. സ്വയം സന്നദ്ധമായി നൽകുന്ന സഹായങ്ങൾ സ്വീകരിക്കാമെന്നതാണ് ആ നിലപാട്.

നമ്മുടെ നാട് തകർന്നുകൂടാ, അതിനെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ എന്ന വാശി കേരളീയർക്ക് വേണം. നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കുമുള്ളതാണ് നമ്മുടെ നാട്. ഒരു പ്രളയം വന്നപ്പോൾ പകച്ചുനിന്നവരാണെന്ന് അവർ നമ്മളെ കുറ്റപ്പെടുത്താൻ ഇടവരരുത്. ഇന്ത്യയും യു.എ.ഇയും ഹൃദയപരമായ െഎക്യം രൂപപ്പെട്ടിട്ടുണ്ട്. ഇത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്. ഇതിന് കാരണം പ്രവാസി സഹോദരങ്ങളുടെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനമാണ്. ദുരന്ത സമയത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്ന യു.എ.ഇ ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് സമർപ്പിക്കുന്നു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഇനത്തിലെ യഥാർഥ നഷ്ടം 5658 കോടി രൂപയാണ്. എന്നാൽ, മാനദണ്ഡ പ്രകാരം കേന്ദ്രസർക്കാറിനോട് ചോദിക്കാൻ കഴിയുക 105 കോടി രൂപയാണ്. ബാക്കി തുക സംസ്ഥാനം പ്രത്യേകമായി കണ്ടെത്തണം. വിദ്യഭ്യാസരംഗത്തെ നഷ്ടം 214 കോടി രൂപയാണ്. എന്നാൽ, ചോദിക്കാൻ കഴിയുക എട്ട് കോടി രൂപ മാത്രമാണ്. കാർഷികം, മത്സ്യബന്ധനം, ഗതാഗതം, ഉൗർജം, ജലസേചനം തുടങ്ങിയ മേഖലകളിലും സമാനമായ സ്ഥിതിയാണ്.

കേരളത്തിലെ ഭൂരിഭാഗം ജീവനക്കാരും സാലറി ചാലഞ്ചുമായി സഹകരിക്കാൻ തയാറായി. ഇത് നാട്ടിൽ മാത്രം ഒതുങ്ങിനിന്നില്ല. ഒരു മാസത്തെ ശമ്പളമാണ് നൽകേണ്ടത് എന്ന പൊതു അഭ്യർഥന നിലനിൽക്കുന്നുവെങ്കിലും അതിന് കഴിയാത്തവർ കഴിവിന് അനുസരിച്ച് നൽകിയാൽ മതി. കേരളത്തെ കൈപിടിച്ച് ഉയർത്താനുള്ള പ്രയത്നത്തിൽനിന്ന് ആര് വിചാരിച്ചാലും നമ്മെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സ​​​െൻററിൽ (െഎ.എസ്.സി) നടന്ന പൊതുസമ്മേളനം യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി അധ്യക്ഷത വഹിച്ചു. െഎ.എസ്.സി പ്രസിഡൻറ് രമേശ് വി. പണിക്കർ സ്വാഗതവും ലോക കേരളസഭ അംഗം കെ.ബി. മുരളി നന്ദിയും പറഞ്ഞു.

കേരളീയർ ജീവിക്കുന്നത് യു.എ.ഇയുടെ ഹൃദയത്തിൽ -ശൈഖ് നഹ്യാൻ

അബൂദബി: കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ. അബൂദബിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.എ.ഇയുടെ വളർച്ചയിൽ മലയാളികളുടെ സംഭാവന വളരെ വലുതാണ്. മലയാളികളുടെ ഒത്തൊരുമയിൽ കേരളത്തെ പുനർനിർമിക്കാനാവും. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. നല്ല കാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും കേരളത്തിന് ഒപ്പം നിൽക്കാൻ യു.എ.ഇക്ക് സന്തോഷമേയുള്ളൂവെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.

സാലറി ചാലഞ്ചിന് ആവേശകരമായ പ്രതികരണം
അബൂദബി: കഴിയുന്നവർ ഒരു മാസത്തെ ശമ്പളം നൽകിയും അതിന് കഴിയാത്തവർ സാധ്യമായത് നൽകിയും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പ്രവാസലോകത്ത് ആവേശകരമായ പ്രതികരണം. യു.എ.ഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നടത്തിയ ആദ്യ പൊതു സമ്മേളനവേദിയിൽ ചാലഞ്ച് ഏറ്റെടുത്ത് വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിക്ക് മുന്നിലെത്തി.

ലുലു ഗ്രൂപ്പിലെ സീനിയര്‍ മാനേജ്മ​​​െൻറ് ജീവനക്കാര്‍ പത്ത് കോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പിന് കീഴിലെ 48600 ജീവനക്കാരും കേരള പുനര്‍നിര്‍മാണത്തി​​​െൻറ ഭാഗമാകണമെന്ന് ചെയര്‍മാന്‍ എം.എ. യൂസുഫലി നിര്‍ദേശിച്ചു. അബൂദബി ഇന്ത്യ സോഷ്യല്‍ ആൻഡ് കൾച്ചറൽ ക്ലബ് പത്ത് ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. മറ്റു എമിറേറ്റുകളിലും മുഖ്യമന്ത്രി എത്തുന്നതോടെ സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നാണ് കണക്കുകൂട്ടുന്നത്.

Tags:    
News Summary - cm pinarayi salutes uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.