നൂതന ഹൃദയ ശസ്ത്രക്രിയക്കുശേഷം തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരും മറ്റു ആരോഗ്യ പരിചാരകരും
രോഗിക്കൊപ്പം
അജ്മാൻ: ആദ്യത്തെ നൂതന ഹൃദയ ബൈപാസ് ശസ്ത്രക്രിയ (കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്) വിജയകരമായി പൂർത്തിയാക്കി തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ. ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്ന 51 വയസ്സുകാരനായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗിക്ക് പ്രമേഹമുണ്ടായിരുന്നതിനാൽ മികച്ച പരിചരണമാണ് ആവശ്യമായിരുന്നത്. ഹൃദയം പ്രവർത്തിക്കുന്ന നിലയിൽ തന്നെ നടത്തുന്ന ഓഫ്-പമ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡബിൾ വെസൽ ബൈപാസ് ശസ്ത്രക്രിയയാണ് നടത്തിയത്. ഇതിലൂടെ ശസ്ത്രക്രിയക്ക് ശേഷമുള്ള സങ്കീർണതകൾ കുറയുകയും വേഗത്തിലുള്ള രോഗമുക്തി സാധ്യമാകുകയും ചെയ്തു. ഡോ. ഖാലിദ് ഫറാഗിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ കാർഡിയോതോറാസിക് സർജറി സംഘമാണ് വിജയകരമായി രണ്ട് ഗ്രാഫ്റ്റുകൾ സ്ഥാപിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ശരിയാക്കിയത്.
ശസ്ത്രക്രിയക്കുശേഷം രോഗി ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും കുടുംബത്തോടൊപ്പം സാധാരണ ജീവിതം തുടരുകയും ചെയ്യുന്നതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശാസ്ത്രക്രിയയുടെ വിജയം ആശുപത്രിയുടെ അക്കാദമിക്, ആരോഗ്യ പരിചരണ രംഗത്തെ പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് തുംബെ ഗ്രൂപ് ഹെൽത്ത്കെയർ ഡിവിഷൻ വൈസ് പ്രസിഡന്റ് അക്ബർ മൊയ്തീൻ പറഞ്ഞു.
ഈ വിജയത്തോടെ തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ സങ്കീർണ ഹൃദയരോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സന്നദ്ധത തെളിയിച്ചിരിക്കുകയാണ്. ആധുനിക ഓപറേഷൻ തിയറ്ററുകൾ, ക്രിറ്റിക്കൽ കെയർ യൂനിറ്റുകൾ, ഹൃദയ പരിശോധനാ സൗകര്യങ്ങൾ എന്നിവയുടെ സഹായത്തോടെ, ഭാവിയിൽ കൂടുതൽ ഹൃദയ ശസ്ത്രക്രിയകളും പ്രത്യേക കാർഡിയാക് പദ്ധതികളും ആരംഭിക്കുമെന്ന് ആശുപത്രി
അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.