ഷാര്‍ജ: രാജ്യത്ത് താപനില 40 ഡിഗ്രിക്ക് മുകളില്‍ നിലനില്‍ക്കാന്‍ തുടങ്ങിയത് മത്സ്യബന്ധനത്തെ കാര്യമായി ബാധിച്ചു. കടലില്‍ പോകാന്‍ കഴിയാത്ത വിധത്തിലാണ് ചൂട് കത്തുന്നത്. വളരെ കുറഞ്ഞ തോതിലാണ് യു.എ.ഇയിലെ ചന്തകളില്‍ മീൻ എത്തുന്നത്. ഒമാനില്‍ നിന്നുള്ള മീന്‍ വരവ് കുറഞ്ഞതോടെ മീന്‍വില കുതിച്ചുയരുകയാണ്. നാല് കിലോക്ക് 10 ദിര്‍ഹം വിലയുണ്ടായിരുന്ന വലിയ മത്തിക്ക് ഇപ്പോള്‍ 25 ദിര്‍ഹമാണ് വില. ചെറിയ മത്തി നാല് കിലോ 20 ദിര്‍ഹം നല്‍കണം. വലിയ അയല കിലോക്ക് 25 ദിര്‍ഹമാണ് വില. ഷേരി, ഷാഫി, തുടങ്ങിയവക്കും ഈ വില തന്നെയാണ്. വലുപ്പത്തിനനുസരിച്ച് വിലയില്‍ ചില്ലറ മാറ്റങ്ങളുണ്ട്. അയക്കൂറ, ആവോലി, ഹമൂര്‍ തുടങ്ങിയവയുടെ വില കിലോക്ക് 40 കടന്നിട്ടുണ്ട്. വലുപ്പത്തിലുള്ള കുറവ് വിലയിലും പ്രകടം. ഹോട്ടലുകാരുടെയും സാധാരണക്കാരുടെയും ഇഷ്ടമീനായ മത്തി യു.എ.ഇയിലേക്ക് വരുന്നത് ഒമാനില്‍ നിന്നാണ്. സലാല മത്തി എന്ന ഒാമനപേരില്‍ അറിയപ്പെടുന്ന ഇത് രുചിയിലും കേമനാണ്. വലുപ്പത്തില്‍ അയലയോട് കിടപിടിക്കുന്നവയാണ് ഇവ. ഒരു കിലോ തൂക്കം പൂര്‍ത്തിയാക്കാന്‍ ആറ് മത്തി ധാരാളം.
മീന്‍ വില കുതിച്ചതോടെ ഇത് വരെ രുചിക്കാത്ത ചില മീനുകളോട് മലയാളികള്‍ക്ക് ഇഷ്ടം കൂടിയിട്ടുണ്ട് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതില്‍ കേമനാണ് അംബുലന്‍സ് എന്ന് മലയാളികള്‍ വിളിക്കുന്ന അയക്കോറ പോലെ തോന്നിക്കുന്ന ദേഹത്ത് നിറയെ പുള്ളിയുള്ള മീന്‍. നാല് കിലോ 40 ദിര്‍ഹത്തിന് കിട്ടുന്നത് കൊണ്ട് പലരും ഇതിെൻറ ഇഷ്ടക്കാരാണിപ്പോള്‍. ബിരിയാണി വെക്കാന്‍ പറ്റിയതാണിത്. ദേഹത്തെ നേരിയ തൊലി അടര്‍ത്തി മാറ്റിയാല്‍ പിന്നെ ഒഴിവാക്കാന്‍ ഒന്നുമില്ല. മുമ്പ് ആരും ഇതിനെ തിരിഞ്ഞ് നോക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കഥ മാറിയതായി മലയാളി മീന്‍ കച്ചവടക്കാര്‍ പറയുന്നു. ചിലവര്‍ണ മത്സ്യങ്ങള്‍ക്ക് വിലയില്‍ കുറവുണ്ട്. യു.എ.ഇ കടലുകളില്‍ നിന്ന് പിടിക്കുന്നവയാണ് ഈ പലവര്‍ണ മത്സ്യങ്ങള്‍. മലയാളികള്‍ക്ക് ആകെ ഇഷ്ടമുള്ള വര്‍ണ മത്സ്യം സുല്‍ത്താന്‍ ഇബ്രാഹിം എന്ന് അറബികള്‍ വിളിക്കുന്ന പുതിയാപ്ല കോരയാണ്. ഇതിനാകട്ടെ കിലോക്ക് 30 ദിര്‍ഹത്തിനടുത്ത് വരും വില.
ചൂട് കഠിനമാകുന്നതിന് മുമ്പ് ഒമാനില്‍ നിന്ന് ടണ്‍കണക്കിന് മത്തിയാണ് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ച് മത്തിയാണ് വരുന്നത്. മത്തിയുടെ പ്രധാന കച്ചവടക്കാരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. മത്തി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിന്‍െറ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിെൻറ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. അത് കൊണ്ട് മലയാളികള്‍ക്ക് പുറമെ മറ്റ് നാട്ടുകാരും ഇതിന്‍െറ പിന്നാലെ കൂടിയിട്ടുണ്ട്. സ്വദേശികള്‍ മത്തിയോട് വലിയ മതിപ്പ് കാട്ടാറില്ല. മാംസം കൂടുതലുള്ളതും ചുട്ട് തിന്നാന്‍ പറ്റിയതുമായ ഹമൂര്‍, ഷേരി, ഷാഫി തുടങ്ങിയ മീനുകളോടാണ് സ്വദേശികള്‍ക്ക് േപ്രമം. ബിരിയാണി വെക്കാനും ഇത്തരം മത്സ്യങ്ങള്‍ തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്.
നത്തോലി ചെറിയ മീനല്ല എന്ന് ചന്തയില്‍ വന്നാല്‍ മനസിലാകും. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് നത്തോലി വരുന്നത്. പണ്ട് മുതലെ വിലകൂടിയ മീനാണിത്. ചൂട് കുറയുന്നതോടെ മീന്‍വില സാധാര നിലയിലേക്ക് മടങ്ങിയത്തെും എന്ന കാര്യത്തില്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ തര്‍ക്കമില്ല. ഉമ്മുല്‍ഖുവൈന്‍ കായലില്‍ നിന്ന് ഇപ്പോള്‍ മത്സ്യം ലഭിക്കുന്നുണ്ട്. ഇവിടെ ട്രോളിങ് നിരോധിക്കുന്നതോടെ ഷാഫി പോലുള്ള മീനുകള്‍ക്ക് വിലകൂടും. യു.എ.ഇയിലെ കടലുകളില്‍ നിന്ന് ഏറെ കിട്ടുന്ന മത്സ്യങ്ങളാണ് ഷേരിയും ഹമൂറും അയക്കൂറയും. ആവോലി ഇവിടെ അപൂര്‍വ്വം. ഇന്ത്യയില്‍ നിന്ന് വിമാനം കയറിയാണ് മുപ്പരത്തെുന്നത്. കുറച്ച് ദിവസമായി സ്രാവ് ധാരാളം ലഭിക്കുന്നുണ്ട്. വിലയില്‍ കാര്യമായ കുറവില്ല. 20 ദിര്‍ഹത്തിന് മുകളിലാണ് കിലോക്ക് വില. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും യു.എ.ഇയിലെ മീന്‍ ചന്തകളില്‍ തിരക്കോട് തിരക്ക് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.