ദുബൈ: ബഹ്റൈനിൽ ഖത്തറി അമീരി നേവൽ ഫോഴ്‌സിലെ സൈനികർ താമസിക്കുന്ന കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രകോപനമില്ലാത്ത ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. ഗൾഫ് കോപ്പറേഷൻ കൗൺസിലിന്റെ(ജി.സി.സി) സംയുക്ത സൈനിക കമാൻഡിന് കീഴിലുള്ള യൂനിഫൈഡ് നേവൽ ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം ബഹ്റൈന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിക്കുന്നതാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷക്കും മേഖലയിലെ സമാധാനത്തിനും ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ബഹ്റൈനും ഖത്തറിനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച യു.എ.ഇ, ജി.സി.സി രാജ്യങ്ങളുടെയും സൗഹൃദ രാഷ്ട്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.
മേഖലയിൽ സംഘർഷം വർധിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളും പാലിച്ച് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.